വെസ്റ്റ് കൊടിയത്തൂരില്‍ യാത്രാക്ലേശം മാറും; ഇരുവഴിഞ്ഞി പുഴയോട് ചേര്‍ന്ന് റോഡിനായി സ്ഥലമേറ്റെടുക്കല്‍ തുടങ്ങി

post

കൊടിയത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറ് പ്രദേശമായ വെസ്റ്റ് കൊടിയത്തൂര്‍ നിവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് അറുതിയാവുന്നു. പ്രദേശത്തുകാരുടെ സ്വപ്ന പദ്ധതിയായ ഇരുവഴിഞ്ഞി പുഴയോട് ചേര്‍ന്ന് തീരദേശ റോഡ് യാഥാര്‍ത്ഥ്യമാവുന്നതിന്റെ ഭാഗമായി കൂളിമാട് കടവ് പാലം മുതല്‍ പുതിയോട്ടില്‍ കടവ് പാലം വരെയുള്ള പുഴയോര ഭൂമി അളന്ന് തിട്ടപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കാന്‍ തുടങ്ങി.

8 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുന്നതിനായി സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥലം വിട്ടുകിട്ടേണ്ടിയിരുന്നു. പഞ്ചായത്ത് വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന നിരന്തരം ശ്രമങ്ങളുടെ ഭാഗമായി മുഴുവനാളുകളും റോഡിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നല്‍കാന്‍ തയ്യാറായി. സ്ഥലങ്ങളുടെ പ്രമാണ കൈമാറ്റ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.

ഇരുവഴിഞ്ഞി പുഴക്ക് കുറുകെ കോണ്‍ക്രീറ്റ് പാലവും പുഴയോട് ചേര്‍ന്ന് പുഴയോര റോഡും വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിലവില്‍ ഈ പ്രദേശവുമായി ബന്ധപ്പെടാന്‍ സൗത്ത് കൊടിയത്തൂരില്‍ നിന്നും ഇടവഴിക്കടവിലേക്കുള്ള ഇടുങ്ങിയ റോഡും ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ നിന്നും ഇരുവഴിഞ്ഞി പുഴക്ക് കുറുകെയുള്ള തൂക്കുപാലവും മാത്രമാണ് ആശ്രയം. പ്രദേശത്തെ ഗതാഗത കുരുക്കും യാത്രയ്ക്ക് പ്രശ്‌നമായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രാമത്തിന്റെ അതിര്‍ത്തി പങ്കിടുന്ന ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് കൂടെ കൊടിയത്തൂര്‍ തെയ്യത്തും കടവ് പാലത്തിലേക്ക് ബന്ധിപ്പിക്കുന്ന പുഴയോര റോഡ് വേണമെന്ന ആവശ്യമുയര്‍ന്നത്.

റോഡ് യാഥാര്‍ഥ്യമായാല്‍ കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങള്‍ക്ക് കോഴിക്കോട് നഗരവുമായും എയര്‍പോര്‍ട്ട്, യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ കോളേജ്, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായുള്ള ദൂരം ഗണ്യമായി കുറയും.