കടലിന്റെ മക്കള്‍ക്ക് കരുതല്‍: പുനര്‍ഗേഹം പദ്ധതി സജീവം

post

പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ഇനിയും അവസരം

കാസർഗോഡ്: ജില്ലയിലെ തീരദേശ മേഖലയിലെ കുടുംബങ്ങളുടെ പുനരധിവസിപ്പിക്കുന്നതിനുളള ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതി ജില്ലയില്‍ സജീവം. തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് പുനര്‍ഗേഹം. വേലിയേറ്റവും കടലാക്രമണവും തീരദേശ മേഖലയില്‍ താമസിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്.

കൂടാതെ കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്ന മേഖലകളിലൊന്നാണ് കടല്‍. ഓരോ വര്‍ഷവും തീരങ്ങള്‍ കടലെടുത്ത് പോകുന്നത് പതിവാകുന്നു.. ഈ പ്രതിസന്ധി മുന്നില്‍ കണ്ടു കൂടിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ജില്ലയിലും തീരം കടലെടുത്ത് പോകുന്ന സംഭവികാസം ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതിക്ക് പ്രസക്തി ഏറെയാണ്.

ജില്ലയില്‍ 1600 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണുള്ളത്. ഈ പദ്ധതി പ്രകാരം ജില്ലയില്‍ നിന്ന് 560 കുടുംബങ്ങള്‍ വേലിയേറ്റ പ്രദേശത്തുനിന്ന് മാറാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ 166 കുടുംബങ്ങള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 50 വീടുകള്‍ പൂര്‍ത്തിയായി താമസം ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു. കൂടുതല്‍ വീടുകളുടെ നിര്‍മാണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഓരോ ഗുണഭോക്താവിനും പത്ത് ലക്ഷം രൂപയാണ് പദ്ധതി വഴി ലഭിക്കുക. ഗുണഭോക്താവിന് ഭൂമി വാങ്ങാനും ഭവന നിര്‍മ്മാണത്തിനുമായാണ് 10 ലക്ഷം സഹായം ലഭിക്കുന്നത്.

കടലാക്രമണ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് 200 മീറ്റര്‍ പുറത്തേക്കാണ് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുന്നത്. ഇത്തരത്തില്‍ മാറി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് തങ്ങളുടെ പഴയ സ്ഥലം കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാം. പദ്ധതിപ്രകാരം മാറിത്താമസിക്കാന്‍ സന്നദ്ധത അറിയിക്കുന്ന കുടുംബങ്ങള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറിത്താമസിക്കാനാകും. ഈ പ്രദേശത്ത് ഭൂമി കണ്ടെത്തി വിവിധ വകുപ്പ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി സ്ഥലം പരിശോധിച്ച് അവിടെ വീട് പണിയാന്‍ യോഗ്യമാണോ എന്ന് ഉറപ്പുവരുത്തും.

തുടര്‍ന്ന് സ്ഥലത്തിന്റെ മൂല്യനിര്‍ണ്ണയം നടത്താനായി തഹസില്‍ദാര്‍ക്ക് കൈമാറും. മൂല്യനിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ജില്ലാ കളക്ടര്‍ അധ്യക്ഷയായ ജില്ലാതല അപ്രൂവല്‍ കമ്മിറ്റിക്ക് നല്‍കും. ഈ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കള്‍ക്ക് പണം ലഭിക്കുന്നു. തീരദേശവാസികളുടെ ഭാവിതലമുറയുടെ കൂടി സുരക്ഷയാണ് പദ്ധതിവഴി സാധ്യമാകുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ ആളുകള്‍ പദ്ധതിയുടെ ഭാഗമാകുമെന്നാണ് ഫിഷറീസ് വകുപ്പ് കണക്കുകൂട്ടുന്നത്. കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശവാസികള്‍ക്ക് പദ്ധതിയില്‍ ഗുണഭോക്താക്കളാകാനുള്ള അവസരം തുടരുകയാണ്.

ഇനിയും പട്ടികയില്‍ ഉള്‍പ്പെടാത്തവരെ ഗുണഭോക്ത്യ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തുടരുന്നു. ഇനിയും സന്നദ്ധത അറിയിക്കാത്തവരെ ബോധവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടന്നു വരുന്നു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വേലിയേറ്റ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് മാറ്റി താമസിപ്പിക്കുന്നതിനായി 2450 കോടിയുടെ ബൃഹദ് പദ്ധതിയാണ് പുനര്‍ഗേഹം. പദ്ധതിയ്ക്കായി 1398 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ബാക്കി 1052 കോടി ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.