ദ്രവമാലിന്യ സംസ്‌കരണത്തിന് ജില്ലയില്‍ എഫ്.എസ്.ടി.പി പ്ലാന്റ് സ്ഥാപിക്കാന്‍ കാസർഗോഡ്

post

സംസ്ഥാനത്ത് പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യജില്ല



കാസർഗോഡ്: ജില്ലയിലെ കിണര്‍ വെള്ളത്തിലും മറ്റ് ജലസ്രോതസ്സുകളിലും അമിതമായ രീതിയില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ള ദ്രവമാലിന്യങ്ങളുടെ സംസ്‌കരണത്തിന് പുത്തന്‍ ശാസ്ത്രീയ വഴി നടപ്പിലാക്കുകയാണ് ജില്ലാ ശുചിത്വ മിഷന്‍. ജില്ലയിലെ ബേഡഡുക്ക, ചെറുവത്തൂര്‍ പഞ്ചായത്തുകളില്‍ ഫേക്കല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എഫ്.എസ്.ടി.പി) പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. പ്ലാന്റ് സ്ഥാപിക്കാന്‍ സംസ്ഥാനത്ത് അനുമതി ലഭിക്കുന്ന ആദ്യ രണ്ട് പഞ്ചായത്തുകള്‍ ജില്ലയിലാണെന്ന പ്രത്യേകതയുമുണ്ട്.

പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായി കര്‍ണാടകയിലെ ദേവനഹള്ളി നഗരസഭയില്‍ സ്ഥാപിച്ച എഫ്.എസ്.ടി.പി പ്ലാന്റ് ജില്ലയില്‍ നിന്ന് ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം സന്ദര്‍ശിച്ചിരുന്നു. ദേവനഹള്ളി നഗരത്തില്‍ തന്നെ സ്ഥാപിച്ച പ്ലാന്റ് വിജയകരമായി പ്രവര്‍ത്തിക്കുന്നതിനൊപ്പം സംസ്‌കരണത്തിനൊടുവില്‍ അന്തിമമായി ലഭിക്കുന്ന വളത്തിനും ആവശ്യക്കാര്‍ ഏറെയാണ്. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് തൃപ്തരായ സംഘം ജില്ലയില്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബേഡഡുക്ക പഞ്ചായത്തില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ നെല്ലിയടുക്കത്ത് 2.45 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.

ബേഡഡുക്ക പഞ്ചായത്തിന് പുറമെ ചെമ്മനാട്, കോടോം ബേളൂര്‍, കുറ്റിക്കോല്‍, മുളിയാര്‍, പള്ളിക്കര, പുല്ലൂര്‍-പെരിയ പഞ്ചായത്തുകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 5.47 കോടി രൂപയാണ് നിലവില്‍ പ്രതീക്ഷിത ചെലവ്. ചെറുവത്തൂര്‍ പഞ്ചായത്തില്‍ മടിക്കുന്നിലാണ് പ്ലാന്റ് സ്ഥാപിക്കുക. 4.35 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. പടന്ന, പിലിക്കോട്, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, വലിയപറമ്പ, ചീമേനി പഞ്ചായത്തുകള്‍ക്കും നീലേശ്വരം നഗരസഭയ്ക്കും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. കണ്‍സോര്‍ഷ്യം ഫോര്‍ ഡിവാട്ട്‌സ് ഡിസിമിനേഷന്‍ (സി.ഡി.ഡി) എന്ന ഏജന്‍സി ആയിരിക്കും രണ്ട് പഞ്ചായത്തുകളിലും പ്ലാന്റ് സ്ഥാപിക്കുകയെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി പറഞ്ഞു.


പ്ലാന്റ് സ്ഥാപിക്കാന്‍ ദേവനഹള്ളി എന്ന മാതൃക

വ്യക്തമായ ശാസ്ത്രീയ വഴികളിലൂടെയായിരിക്കും എഫ്.എസ്.ടി.പി പ്ലാന്റ് പ്രവര്‍ത്തിക്കുക. പ്രദേശത്ത് ഒരുതരത്തിലും പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലൂടെ ബുദ്ധിമുട്ടുണ്ടാവില്ല. കര്‍ണാടകയിലെ ദേവനഹള്ളി നഗരസഭ നഗരത്തിന് ഒത്ത നടുവില്‍ 30 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിന് സ്വന്തമായുള്ള വാഹനം മുഖേനയാണ് മാലിന്യം സംസ്‌കരിക്കുന്നത്.

ഇത് ശാസ്ത്രീയമായി സംസ്‌കരിച്ച് അന്തിമ ഉത്പന്നമായി ലഭിക്കുന്ന വളപ്പൊടി കര്‍ഷകര്‍ക്ക് നല്‍കുന്നു. ആദ്യഘട്ടത്തില്‍ കിലോ ഗ്രാമിന് 2.50 രൂപയ്ക്ക് വിറ്റിരുന്ന വളം ഇന്ന് 7 രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. കണ്‍സോര്‍ഷ്യം ഫോര്‍ ഡിവാട്ട്‌സ് ഡിസിമിനേഷന്‍ ഏജന്‍സിയാണ് ഇവിടെ പ്ലാന്റ് നിര്‍മിച്ചത്. പ്ലാന്റിന് ചുറ്റും ഫലവൃക്ഷങ്ങളും ഉദ്യാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്ലാന്റില്‍ നിന്ന് സംസ്‌കരിച്ചുകിട്ടുന്ന വളമാണ് ഇവയ്ക്ക് ഉപയോഗിക്കുന്നത്.


ജലസ്രോതസ്സുകള്‍ സര്‍വത്രം മലിനം

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി തെളിനീരൊഴുകും നീരുറവയുടെ ഭാഗമായാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കിണറുകളില്‍ നിന്നും മറ്റ് ജലസ്രോതസ്സുകളില്‍ നിന്നും എടുത്ത സാമ്പിളുകള്‍ പരിശോധിച്ചത്. ശേഖരിച്ച ജലത്തിന്റെ ഗുണനിലവാര പരിശോധനാ ഫലം ഞെട്ടിക്കുന്നതാണ്. കിണര്‍ ജലാശയങ്ങളിലെ ജല സാമ്പിളുകള്‍ പരിശോധിച്ചതില്‍ അതീവ മാലിന്യം നിറഞ്ഞ് ഉപയോഗ യോഗ്യമല്ലാത്ത രീതിയിലാണ് കണ്ടെത്തിയിട്ടുള്ളത്. മൂന്നില്‍ രണ്ട് വീടുകളിലേയും കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എഫ്.എസ്.ടി.പി പ്ലാന്റ് സ്ഥാപിക്കുന്നതോടെ ജലസ്രോതസ്സുകളിലെ മാലിന്യപ്രശ്‌നത്തിന് അറുതി വരുത്താനാവുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി പറഞ്ഞു.