വണ്‍ സ്റ്റോപ്പ് കേന്ദ്രത്തിനായ് കെട്ടിടം ഒരുങ്ങി

കാസർഗോഡ്: പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിഹാരവും നല്‍കുന്ന വണ്‍ സ്റ്റോപ്പ് കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങി. കാസര്‍കോട് അണങ്കൂരില്‍ 61.23 ലക്ഷം രൂപ ചിലവിലാണ് ഇരുനിലക്കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഒരേ സമയം അഞ്ച് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്നതും, വീഡിയോ കോണ്‍ഫറന്‍സ്, കൗണ്‍സിലിംഗ് സെന്റര്‍ മുതലായ എല്ലാം അനുബന്ധ സൗകര്യങ്ങളും പുതിയ വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍, കേസ് വര്‍ക്കര്‍, കൗണ്‍സിലര്‍, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍, മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ്, പോലീസ് ഫെസിലിറ്റേഷന്‍ ഓഫീസര്‍, അഭിഭാഷകന്‍ എന്നീ വിഭാഗങ്ങളിലായി 12ഓളം സ്റ്റാഫുകളെ നിയമിച്ചു കഴിഞ്ഞു. നിലവില്‍ താത്കാലിക കെട്ടിടത്തിലാണ് വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
2020 ഓഗസ്റ്റ് 17ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ യാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല വഹിച്ചത്. പ്രൊജക്റ്റ് എഞ്ചിനീയര്‍ വി.വി.ബിന്ദു, ജൂനിയര്‍ എന്‍ജിനീയര്‍ പി.എം.ഹൃഷിത് കൃപന്‍ എന്നിവരാണ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്. ഈ മാസം അവസാനം കെട്ടിടം ഉദ്ഘാടനം ചെയ്യും.
എന്താണ് വണ്‍ സ്റ്റോപ്പ് സെന്റര്‍ സ്‌കീം
പൊതു സ്വകാര്യയിടങ്ങളില്‍ ശാരീരികവും മാനസികവും ലൈംഗികവുമായി അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി തേടി ആശുപത്രി, പോലീസ് സ്റ്റേഷന്‍, അഭയകേന്ദ്രങ്ങള്‍, കൗണ്‍സിലിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയ പലയിടങ്ങളില്‍ കയറിയിറങ്ങുന്നതിന് പരിഹാരം എന്ന ഉദ്ദേശ്യത്തോടെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് സഖി വണ്‍ സ്റ്റോപ്പ് കേന്ദ്രം.
കൗണ്‍സിലര്‍, ഡോക്ടര്‍, പോലീസ്, അഭിഭാഷകര്‍, നിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ തുടങ്ങിയവരുടെ സേവനവും ലഭിക്കും. പോലീസ്, കോടതി നടപടികള്‍ക്കായി ആവശ്യമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യവും സെന്ററില്‍ ഏര്‍പ്പെടുത്തും. അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് അഞ്ച് ദിവസം വരെ സഖി കേന്ദ്രങ്ങളില്‍ താമസിക്കാന്‍ സാധിക്കും. വനിതാശിശു വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാകളക്ടര്‍ അധ്യക്ഷനായ സമിതിയാണ് സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് നേതൃത്വം നല്‍കുന്നത്. 2019 ല്‍ ആണ് ജില്ലയില്‍ വണ്‍ സ്റ്റോപ്പ് സെന്റര്‍ സ്‌കീം പ്രവര്‍ത്തനം ആരംഭിച്ചത്.
എങ്ങനെ സഹായം തേടാം
ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സഖി കേന്ദ്രങ്ങളില്‍ നേരിട്ടെത്താം. അല്ലെങ്കില്‍ വനിത ഹെല്‍പ് ലൈന്‍ (1091), നിര്‍ഭയ ടോള്‍ ഫ്രീ (1800 425 1400), മിത്ര (181), ചൈല്‍ഡ്‌ലൈന്‍(1098) ഇവയില്‍ ഏതെങ്കിലും നമ്പരില്‍ വിളിച്ച് സേവനം ആവശ്യപ്പെടാം. പൊതു പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘങ്ങള്‍ക്കും വിവരം അറിയിക്കാം.
സ്ത്രീകളുടെ സുരക്ഷയ്ക്കുതകുന്ന വണ്‍ സ്റ്റോപ്പ് സെന്ററിന്റെ കെട്ടിട നിര്‍മ്മാണം കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.വി.സുനിത പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി കാസര്‍കോട് ജില്ലയാണ് സ്വന്തമായ ഭൂമിയില്‍ സ്വന്തമായി കെട്ടിടം വണ്‍സ് സ്റ്റോപ്പ് സെന്ററിനായി നിര്‍മ്മിക്കുന്നത്. അതിലേറെ അഭിമാനമുണ്ടെന്നും ഭാവിയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ഈ സ്ഥാപനം ഉപകരിക്കുമെന്നും വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറഞ്ഞു.