കേരള തുളു അക്കാദമി തുളു ഗ്രാമോത്സവവും ദേശീയോത്സവവും സംഘടിപ്പിക്കും

കാസർഗോഡ്: പുതിയ പദ്ധതികളും പ്രവര്‍ത്തനങ്ങളും പരിപാടികളും നടപ്പിലാക്കി കേരള തുളു അക്കാദമിയെ ജനകീയമാക്കാനുള്ള തീരുമാനത്തിലാണ് കേരള തുളു അക്കാദമിയുടെ പുതിയ ഭരണസമിതി. തുളു ഭാഷയുടെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രചാരണത്തിനായി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും. കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി നിലച്ചിരുന്ന അക്കാദമിയുടെ പ്രവര്‍ത്തനം വീണ്ടും സജീവമാക്കാനാണ് പുതിയ സമിതിയുടെ തീരുമാനം.
തുളുനാടിന്റെ ഭാഗമായി നില്‍ക്കുന്ന പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വിപുലമായ തുളു ഗ്രാമോത്സവം സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ കെ.ആര്‍. ജയാനന്ദ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യം ഗ്രാമോത്സവം സംഘടിപ്പിക്കാനാണ് തീരുമാനം. അന്യം നിന്ന് പോകുന്ന തുളു കലകളെ ജനകീയമാക്കിയെടുക്കുകയാണ് ലക്ഷ്യം. ഒപ്പം തുളു ചരിത്രം വിളിച്ചോതുന്ന പാട്ടുകളും അവതരിപ്പിക്കും. കര്‍ണാടകയുമായി സഹകരിച്ച് ഏപ്രിലില്‍ തുളു ദേശീയോത്സവം സംഘടിപ്പിക്കും. ദേശീയ തലത്തില്‍ തുളു ഭാഷയും സംസ്‌കാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ഇതില്‍ പങ്കാളികളാക്കും.
സാംസ്‌കാരിക പരിപാടികളും തുളു ഭാഷയെയും സംസ്‌കാരത്തെയും ആധികാരികമായി അടുത്തറിയുന്ന വിദഗ്ധരെ പങ്കെടുപ്പിച്ച് സെമിനാറുകളും സംഘടിപ്പിക്കും. തുളുനാടന്‍ രാജഭരണ കാലഘട്ടവും കര്‍ഷക പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും ഉള്‍പ്പെടുന്ന ചരിത്ര പുസ്തകം പ്രസിദ്ധീകരിക്കാനാണ് സമിതിയുടെ മറ്റൊരു തീരുമാനം.
ഹൊസങ്കടി ദുര്‍ഗ്ഗിപ്പള്ളയില്‍ കേരള തുളു അക്കാദമി നിലനില്‍ക്കുന്ന ഒരേക്കര്‍ പ്രദേശത്ത് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഓപ്പണ്‍ സ്റ്റേജ്, ഓപ്പണ്‍ ഓഡിറ്റോറിയം, മ്യൂസിയം എന്നിവ സ്ഥാപിക്കും. അക്കാദമിക്കായുള്ള ചുറ്റുമതിലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഓപ്പണ്‍ സ്റ്റേജ് നിര്‍മിക്കാന്‍ മുന്‍ എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഒപ്പം കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് അക്കാദമിക്ക് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരിക്കും നിര്‍മാണചുമതല.