പൊതുജനങ്ങളിലേക്കിറങ്ങിയുള്ള നിയമബോധവത്കരണത്തിന് തുടക്കമായി

post

മൗലികാവാശങ്ങളെ പോലെ ഓരോ പൗരനും ഭരണഘടനയോട് ഉത്തരവാദിത്വവുമുണ്ടെന്നും എല്ലാ നിയമങ്ങളും എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്നും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി.കൃഷ്ണകുമാര്‍ പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന നിയമ ബോധവത്ക്കരണം 'ഹഖ്-ഹമാര-ഭി-തോ ഹെ@ 75' -ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് സമത്വത്തിനുള്ള അവകാശം.

അവിടെ ഒരു വ്യക്തിയുടെ റാങ്കോ വിദ്യാഭ്യാസമോ ഒരു ഘടകമല്ല. ഭരണഘടനയില്‍ എല്ലാവരും തുല്യരാണ്. അതുപോലെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ ഇന്ന് ഈ അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തെ ദുരുപയോഗം ചെയ്യുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം ക്ലാസുകള്‍ വളരെ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ സോഷ്യല്‍ സയന്‍സ് അധ്യപകര്‍ക്കായി നടത്തിയ നിയമ ബോധവത്ക്കരണ ക്ലാസില്‍ മൗലിക അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ബോധവത്ക്കരണം നടത്തി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ല കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. മൗലികാവകാശങ്ങളും കടമകളും എന്ന വിഷയത്തില്‍ റിട്ട.പ്രൊഫ.ഡോ.പി.അനന്തകൃഷ്ണ ഭട്ട് ക്ലാസെടുത്തു. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എം.നാരായണ ഭട്ട്, ബാര്‍ അസോസിയേഷന്‍ അംഗം അഡ്വ.കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് സബ് ജഡ്ജ് ആന്റ് ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി ബി.കരുണാകരന്‍ സ്വാഗതവും ഡി.എല്‍.എസ്.എ സെക്ഷന്‍ ഓഫീസര്‍ കെ.ദിനേശ നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഹഖ്-ഹമാര-ഭി-തോ ഹെ @ 75' നടത്തുന്നത്. നവംബര്‍ 13 വരെയാണ് കാമ്പയിന്‍ നടത്തുന്നത്.

low