മാലിന്യ പ്രശ്നത്തിൽ ബോധവൽക്കരണം നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം

post

മാലിന്യ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി -മന്ത്രി എം.ബി. രാജേഷ്. കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നിർവ്വഹണം അവലോകനം ചെയ്യുന്നതിനും സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ആവിഷ്കരിച്ച വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമായി നടന്ന 'നവകേരള തദ്ദേശകം 2 .  ൦' പരിപാടിയിൽ ആമുഖ ഭാഷണം നടത്തുകയായിരുന്നു മന്ത്രി.

മാലിന്യ സംസ്‌കരണം ലഹരി പോലെ തന്നെ അടിയന്തിരമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഈ വിഷയത്തിൽ ജനങ്ങളുടെ മനോഭാവം പ്രധാനമാണ്. ഇത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റായ ബോധ്യങ്ങൾ ഉണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവ തിരുത്തി ബോധവൽക്കരണം നടത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

വീടുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കക്കൂസുകൾ പലതും അശാസ്ത്രീയമായാണ് നിർമ്മിച്ചിട്ടുള്ളത്. മൂന്ന് വർഷത്തിൽ ഒരിക്കൽ കക്കൂസ് മാലിന്യങ്ങൾ സംസ്കരിക്കേണ്ടതുണ്ട് . എന്നാൽ ഈ വിഷയം വളരെ ലാഘവത്തോടെയാണ് പലരും കാണുന്നത്. കേരളത്തിലെ പൊതുജലാശയങ്ങളും കിണർവെള്ളങ്ങളും മലിനമാണ്. ഇത് വളരെയധികം പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ മാലിന്യ സംസ്‌കരണത്തെ വളരെ അനായാസമാക്കി മാറ്റിയിട്ടുണ്ട്. ഇത്തരം അറിവുകൾ ജനങ്ങളിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീയെ നവീകരിച്ച് വരുമാനമുണ്ടാക്കാൻ കഴിയുന്ന ഒരു സംവിധാനമായി വികസിപ്പിക്കണം. കുടുംബശ്രീയിൽ യുവതയെ അണിനിരത്തി ഓക്സിലറി ഗ്രൂപ്പുകൾ കാര്യക്ഷമമാക്കണം. ചെറുപ്പക്കാർ കുടുംബശ്രീയെ ഉർജ്ജസ്വലമാക്കും. പുതിയ ആശയങ്ങൾ അതുവഴി രൂപപെടുമെന്നും മന്ത്രി പറഞ്ഞു.

ജനകീയ തദ്ദേശ സ്വയംഭരണ സ്ഥാപനമാക്കി മാറ്റാൻ സഹായിക്കുന്ന പദ്ധതിയാണ് വാതിൽപടി സേവനം. ജനങ്ങൾ സർക്കാരിനെ തേടി വരുന്നതിന് പകരം അവരുടെ വീട്ടിലേക്ക് സർക്കാർ എത്തുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ അതിദാരിദ്ര്യം അവസാനിപ്പിക്കൽ , വാതിൽപ്പടി സേവനം, ശുചിത്വകേരളം, ഹരിതകേരളം മിഷൻ, മനസ്സോടിത്തിരി മണ്ണ്, ലൈഫ് മിഷൻ തുടർഘട്ടം , ലഹരി മുക്ത കേരളം, കുടുംബശ്രീ - കൂടുതൽ ശാക്തീകരിക്കൽ, ഡിജിറ്റൽ ഗവേണൻസ്, ആസ്തി രജിസ്റ്റർ പുതുക്കൽ, ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് പൊതു ചർച്ചക്ക് തുടക്കം കുറിച്ചു. വിവിധ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികൾ ചർച്ചയിൽ പങ്കെടുത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴിൽ വരുമ്പോൾ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുമ്പോൾ ഉണ്ടാകുന്ന പവർ ഡെലിഗേഷനെക്കുറിച്ചു സർക്കാർ ഗൗരവമായി ആലോചിക്കുമെന്ന് ചർച്ചക്ക് ശേഷമുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.

കൂടുതൽ വിദ്യാഭ്യാസമുള്ള യുവാക്കളെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളിൽ കൊണ്ടുവരാനും കുടുംബശ്രീ ആധുനികവൽക്കരിക്കാനുമുള്ള ശ്രമം നടത്തും. ഗ്രാമ പഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥരുടെ ഒഴിവുള്ള തസ്തികകൾ അടിയന്തിരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പുതിയ നികുതി സ്രോതസ്സുകൾ കണ്ടെത്തി തനതു വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കണം. തെരുവ് നായകളുടെ വംശ വർദ്ധനവ് തടയാൻ എബിസി പദ്ധതികൾക്കൊപ്പം നിന്ന് നടപടികൾ സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തികൾക്കുള്ള സാങ്കേതിക അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും അതിനു നിരന്തരമായ മോണിറ്ററിങ് ഉണ്ടായിരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

യോഗത്തിൽ മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് 18 സെന്റ് സ്ഥലം വിട്ടു നൽകിയ അയുബ് നമ്പിടി പറമ്പത്ത് സ്ഥലത്തിന്റെ രേഖകൾ മന്ത്രിക്ക് കൈമാറി. അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ച മന്ത്രി സംസ്ഥാന സർക്കാരിന് വേണ്ടി അദ്ദേഹത്തോട് നന്ദി പറഞ്ഞു.

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത് നിർമ്മിച്ച സിനിമ "വളപ്പൊട്ടുകൾ" മന്ത്രി റിലീസ് ചെയ്തു. പൗരാവകാശരേഖയുടെ പ്രകാശനം ഡയറക്ടർ പഞ്ചായത്ത് എച്ച് ദിനേശന് നൽകി മന്ത്രി നിർവഹിച്ചു. ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് .ഷീജ ശശി അധ്യക്ഷയായിരുന്നു. എൽ. എസ്. ജി.ഡി. ജില്ലാ ജോയിന്റ് ഡയറക്ടർ സാജു.ഡി ജില്ലാതല റിപ്പോർട്ട് അവതരണം നടത്തി.

ഐ എൽ ജി എം സ് സോഫ്റ്റ്‌വെയർ ലൂടെ മികച്ച സേവനം നൽകി ജില്ലയിൽ ഒന്നാമതെത്തിയ കാവിലുംപാറ ഗ്രാമപഞ്ചായത്തിനെയും രണ്ടാമതെത്തിയ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെയും മൂന്നാമതെത്തിയ ഓമശ്ശേരി ഗ്രാമപഞ്ചായത്തിനെയും യോഗത്തിൽ അനുമോദിച്ചു.

2020-21 വർഷത്തെ പദ്ധതി നിർവഹണത്തിൽ ജില്ലയിലെ മികച്ച സെക്രട്ടറിമാരെ അനുമോദിച്ചു. വളയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ്കൃഷ്ണൻ.കെ ഒന്നാംസ്ഥാനവും പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാധിക. എൻ. ആർ ,മരുതോങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുജിത്. ടി. വി. എന്നിവർ രണ്ടാം സ്ഥാനവും നേടി.

തായ്‌ലൻഡിൽ നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായി തിരിച്ചെത്തിയ ഇന്ത്യയുടെ അഭിമാനമായ ഇന്ത്യൻ ടീമിനെ നയിച്ച പുറമേരി പഞ്ചായത്ത്‌ ജീവനക്കാരൻ ജിതേഷിനെ യോഗത്തിൽ അനുമോദിച്ചു.