വൈദ്യുതി സ്വകാര്യവത്കരണത്തെ ശക്തമായി എതിര്‍ക്കണം

post

വൈദ്യുതി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. കെ.എസ്.ഇ.ബി തൃക്കരിപ്പൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യവത്കരണത്തിലൂടെ ക്രോസ് സബ്സിഡി മുഴുവന്‍ ഇല്ലാതാവും. പാവപ്പെട്ടവര്‍ക്ക് നിലവില്‍ നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം ഇതോടെ ഇല്ലാതാവും.

ഏതൊരു സ്ഥാപനം തുടങ്ങുന്നതും ജനങ്ങള്‍ക്കു വേണ്ടിയാണ്. കേന്ദ്ര നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഈ അവസ്ഥ ഇല്ലാതാവും. അതുകൊണ്ടാണ് നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കിയത്. ജനങ്ങളുടെ ഭാഗത്ത് നിന്നും സ്വകാര്യവത്ക്കരണത്തിനെതിരെ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബിയുടെ 70 ഓളം പദ്ധതികള്‍ പരിഗണനയിലാണ്. ഇവയെല്ലാം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. സേവനം ലഭിച്ചില്ലെങ്കില്‍ ഉപഭോക്താക്കള്‍ ചോദ്യം ചെയ്യാന്‍ തയ്യാറാവണമെന്നും മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായി .


യാഥാര്‍ത്ഥ്യമായത് ദീര്‍ഘ നാളത്തെ ആവശ്യം

വൈദ്യുതി വിതരണ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതും ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കുന്നതും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളാണ്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.ഇ.ബി തൃക്കരിപ്പൂര്‍ സെക്ഷന്‍ ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ കെ.എസ്.ഇ.ബിയുടെ സ്വന്തം കെട്ടിടത്തിലേക്ക് മാറിയതോടെ ഉപഭോക്താക്കള്‍ക്ക് ഇനി കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കും.

കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍, കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എന്നീ ഓഫീസുകളുടെ പരിധിയില്‍ ഉള്ള തൃക്കരിപ്പര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനായി 70 ലക്ഷം രൂപയ്ക്ക് കെ.എസ്.ഇ.ബിയുടെ ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് 56 ലക്ഷം രൂപയ്ക്ക് 219.05 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടം ഇളമ്പച്ചിയില്‍ നിര്‍മിക്കുകയായിരുന്നു. 2001 ല്‍ ഇവിടെ 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ പഞ്ചായത്ത് സ്ഥലം നല്‍കിയിരുന്നു. സ്ഥലത്തിന്റെ ഒരു ഭാഗം സെക്ഷന്‍ ഓഫീസ് നിര്‍മാണത്തിന് 2013 ല്‍ ട്രാന്‍സ്മിഷന്‍ വിഭാഗം കൈമാറുകയായിരുന്നു.