വൈദ്യുതി ഉത്പാദന മേഖലയെ സ്വയം പര്യാപ്തമാക്കുക ലക്ഷ്യം

post

വൈദ്യുതി ഉത്പാദന മേഖലയെ സ്വയം പര്യാപ്തതയില്‍ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കെ എസ് ഇ ബി നല്ലോമ്പുഴ വൈദ്യുതി സെക്ഷന്‍ ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ വൈദ്യുതി ഉല്‍പ്പാദന മേഖലയില്‍, പ്രത്യേകിച്ചും ജല വൈദ്യുത ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ തന്നെ 38.5 മേഗാവാട്ട് ശേഷിയുള്ള നാല് ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഈ സാമ്പത്തിക വര്‍ഷം തന്നെ 124 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കും. 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി രണ്ടാം നിലയവും, 200 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി പദ്ധതിയുടെ രണ്ടാം നിലയവും ഉള്‍പ്പടെ 1500 മെഗാവാട്ടിന്റെ പുതിയ ജല വൈദ്യുത പദ്ധതികളും, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും 3000 മെഗാവാട്ടിന്റെ പുതിയ പദ്ധതികളും ആരംഭിക്കും.

ക്രിയാത്മകമായ നടപടികളിലൂടെ കെ.എസ്.ഇ.ബിയെ മറ്റു സ്വകാര്യ സ്ഥാപനങ്ങളെക്കാള്‍ മികച്ച നിലവാരത്തിലെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഉപഭോക്താക്കള്‍ക്കു നല്‍കുന്ന സേവനങ്ങളില്‍ വീഴ്ച്ച വരുത്താന്‍ പാടില്ല. വൈദ്യുതി അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ കവചിത കണ്ടക്റ്ററിലേക്ക് മാറ്റാനും വൈദ്യുതി കമ്പികള്‍ പൊട്ടി വീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും, വൈദ്യുതി തടസങ്ങള്‍ കുറയ്ക്കുന്നതിനും, സുരക്ഷിതവും സുസ്ഥിരമായ വൈദ്യുതി ലഭ്യമാക്കുന്നതിനുമായി സ്പേസറുകള്‍ വിതരണ ലൈനുകളില്‍ സ്ഥാപിക്കുന്നതും നടന്നു വരുന്നു.

ചില ഡിവിഷനുകളില്‍ സ്പേസറുകള്‍ സ്ഥാപിക്കുന്ന നടപടി 90 ശതമാനത്തോളം കഴിഞ്ഞു. അവിടങ്ങളില്‍ കമ്പി പൊട്ടി വീഴുന്ന സംഭവങ്ങളും വൈദ്യുതി തടസ്സവും കുറഞ്ഞു. വൈദ്യുതി ജീവനക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഡിവിഷന്‍ തലത്തില്‍ ഏരിയല്‍ ലിഫ്റ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ജില്ലയിലെ ബേളൂരില്‍്യുവൈദ്യുതി തടസങ്ങള്‍ കുറക്കുന്നതിനും വൈദ്യുതി പുനസ്ഥാപിക്കുനതിനുള്ള കാലതാമസം കുറയ്ക്കുന്നതിനും 11 കെവി ലൈനില്‍ സി എഫ് പി ഡി ( കമ്മ്യൂണിക്കേറ്റീവ് ഫോള്‍ട്ട് പാസ് ഡിറ്റക്ടര്‍) സ്ഥാപിക്കും. ചീമേനി സോളാര്‍ പാര്‍ക്ക് 475 ഏക്കര്‍ ഭൂമി അഡ്വാന്‍സ് പൊസസഷന്‍ നല്‍കാന്‍ ഉത്തരവായി. പാര്‍ക്കിന്റെ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് ആരംഭിക്കും. സാധാരണ വൈദ്യുതി ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത് മലബാര്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് എം.എ.ഷാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ എസ് ഇ ബി യുടെ ഉത്തര മലബാര്‍ മേഖല വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുന്ന കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍, കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എന്നീ ഓഫീസുകളുടെ പരിധിയിലാണ് നല്ലോമ്പുഴ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്. 11192 ഓളം പേരാണ് ഈ ഓഫിസിന്റ ഗുണഭോക്താക്കള്‍.

കെട്ടിട നിര്‍മ്മാണത്തിനായി 76.4 ലക്ഷം രൂപയ്ക്ക് കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ഭരണാനുമതി നല്‍കി. 62 ലക്ഷം രൂപക്ക് 208.80 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. നല്ലോമ്പുഴയില്‍ വൈദ്യുതി ബോര്‍ഡിന് സൗജന്യമായി ലഭിച്ച സ്ഥലത്താണ് പുതിയ ഇരുനില കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. കാസറഗോഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ കീഴിലുള്ള സിവില്‍ വിഭാഗമാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയത്.