മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭൂമിയും വീടും ഉറപ്പു വരുത്തണം

post

ഭൂമിയില്ലാത്ത മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും ഉറപ്പു വരുത്തണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. പട്ടികവര്‍ഗമേഖലയില്‍ ഇത് സംബന്ധിച്ച കണക്കെടുക്കണം. ഈ വിഭാഗത്തില്‍ ഭൂമിയും വീടുമില്ലാത്തവരായി ആരും ഉണ്ടാകരുത്. ഇത് സംബന്ധിച്ച് നവംബര്‍ ഏഴിന് എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ക്കാനും ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

കറന്തക്കാട്-തളങ്കര റോഡിന്റെ പ്രവര്‍ത്തിയുടെ കരാറുകാര്‍ പിന്‍മാറിയ സാഹചര്യത്തില്‍ റീ ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചു. നിലവില്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ചുറ്റുമതില്‍ നിര്‍മ്മാണം ആരംഭിച്ച സാഹചര്യത്തില്‍ പ്രദേശത്ത് റവന്യൂ ഭുമി അളന്ന് തിട്ടപ്പെടുത്താന്‍ സംയുക്ത പരിശോധന നടത്താനും യോഗം നിര്‍ദേശം നല്‍കി. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റില്‍ നിന്നും പുതിയ ബസ് സ്റ്റാന്റിലേക്ക് ബസുകള്‍ പോകാത്ത പ്രശ്‌നവും വിശദമായി ചര്‍ച്ച ചെയ്തു. നിലവില്‍ യാത്രക്കാര്‍ പഴയ ബസ് സ്റ്റാന്റില്‍ ഇറങ്ങി മറ്റൊരു വാഹനത്തിലാണ് പുതിയ ബസ് സ്്റ്റാന്റിലേക്ക് പോകുന്നത്. ഫെയര്‍ സ്റ്റേജ് ഉള്‍പ്പെടെ പരിശോധിക്കാന്‍ നവംബര്‍ എട്ടിന് ആര്‍.ടി.എ യോഗം ചേരാനും എല്ലാ മൂന്ന് മാസത്തിലൊരിക്കലും ആര്‍.ടി.എ യോഗം ചേരാനും തീരുമാനിച്ചു. ദേശിയപാത വികസനത്തിന്റെ ഭാഗമായി മാറ്റിയ മിനി മാസ്റ്റ്, ഹൈമാസ്റ്റ് ലൈറ്റുകള്‍ പുന സ്ഥാപിക്കുന്നതിനുള്ള തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

കാഞ്ഞങ്ങാട് നഗരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.എസ്.ഇ.ബി സ്ഥാപിച്ച ഭൂഗര്‍ഭ കേബിളുകള്‍ ഉപയോഗമില്ലാതെ നശിക്കുകയാണ്. ആവശ്യമായ പരിശോധനകള്‍ നടത്തി അവ ഉപയോഗപ്പെടുത്തണമെന്നും ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. കോവിഡ് കാലത്ത് നിര്‍ത്തിയ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഇനിയും പുനസ്ഥാപിച്ചിട്ടില്ല. ബസുകള്‍ നിരത്തിലിറക്കി യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗിന് അനുവദിച്ച കെട്ടിടം മൈതാനത്തിലെ കായികപ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം നിര്‍മ്മാണം നടത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.

കളക്ടറേറ്റില്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ പുനസ്ഥാപിക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു. കെ.എസ്.ടി.പി റോഡില്‍ പള്ളിക്കര പാലത്തിലെ കുഴികള്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് എത്രയും വേഗം നന്നാക്കിയെടുക്കണമെന്ന് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗത്തിന് എം.എല്‍.എ നിര്‍ദേശം നല്‍കി. അഡൂര്‍ വില്ലേജില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമി പതിച്ചു കിട്ടാത്തവരുടെ പ്രശ്‌നങ്ങള്‍ എം.എല്‍.എ റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. കാറഡുക്ക ബ്ലോക്ക് പരിധിയിലെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വാച്ചര്‍മാരെ മാത്രം ഉപയോഗപ്പെടുത്താതെ പ്രത്യേക സംഘം പ്രവര്‍ത്തിക്കണമെന്നും എം.എല്‍.എ പറഞ്ഞു.

കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസില്‍ സര്‍വേയര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിന് പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കുന്നതിന് തടസമാകുന്നതായി എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. ദേശീയപാത വികസനത്തില്‍ കാര്‍ഷിക കോളേജ്, നീലേശ്വരം പാലം, മയിച്ച, കാര്യങ്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ സര്‍വീസ് റോഡ് ഇല്ലാത്ത പ്രശ്‌നം എം.എല്‍.എ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ ധനസഹായം സി.എം.ഡി.ആര്‍.എഫ് അപേക്ഷകള്‍, ഭൂമി തരം മാറ്റല്‍ അപേക്ഷകളും മാസങ്ങളോളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും സിവില്‍ സ്റ്റേഷനിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശിയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരം ദേശീയപാത വികസനത്തിന്റെ ഡി.പി.ആര്‍ ലഭ്യമാക്കിയിട്ടില്ലെന്ന് എന്‍.എനെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം. പബ്ലിക് ഹെല്‍ത്ത് ലാബിന് സമീപത്തെ സ്ഥലത്ത് ടി.ബി.സെന്റര്‍ സ്ഥാപിക്കുകയാണെങ്കില്‍ ജനറല്‍ ആശുപത്രി വളപ്പില്‍ ടി.ബി.സെന്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു.