കൈത്തറിക്ക് കരുത്തേകാൻ വനിതകളും

വനിതകളിലൂടെ കൈത്തറി വ്യവസായത്തിന് പുത്തന്‍ ഉണര്‍വേകാനൊരുങ്ങി കൈത്തറി വ്യവസായ ബോര്‍ഡ്. തെരഞ്ഞെടുത്ത വനിതകള്‍ക്ക് സൗജന്യ പരിശീലനവും തറിയും നല്‍കി കൈത്തറി മേഖലയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്.
നേരത്തെ വേങ്ങാട്, ചെറുപുഴ, പായം, കോളയാട്, മാങ്ങാട്ടിടം പഞ്ചായത്തുകളില്‍ 750 വനിതകള്‍ക്ക് പരിശീലനം നല്‍കി സൗജന്യമായി തറികള്‍ വിതരണം ചെയ്തിരുന്നു. ഇത് വിജയകരമായതോടെയാണ് രണ്ടാംഘട്ടത്തിൽ മലപ്പട്ടം, കുറ്റിയാട്ടൂര്‍ ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലെ 600 വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍വീവിന്റെ നേതൃത്വത്തില്‍ 4000 രൂപ സ്‌റ്റൈപ്പെന്റോടെ മൂന്നുമാസത്തെ പരിശീലനം നല്‍കും. അതാത് പഞ്ചായത്തുകളിലായിരിക്കും പരിശീലന കേന്ദ്രങ്ങള്‍.
പരിശീലനത്തിന് ശേഷം സ്‌റ്റൈപ്പെന്റോടെ ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഇതിന് പുറമെ തറിയും അസംസ്‌കൃത വസ്തുക്കളും നൂലും ഉള്‍പ്പടെ ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ സൗജന്യമായി നല്‍കും. ഇവരെ ഹാന്‍വീവിന്റെ സ്ഥിരം അംഗമാക്കി തൊഴിലും കൂലിയും ഉറപ്പുവരുത്തുകയും ചെയ്യും. വനിതകള്‍ ഉല്‍പ്പാദിപ്പിക്കുന്ന തുണിത്തരങ്ങൾ കൈത്തറി വ്യവസായ ബോര്‍ഡിന്റെ സഹായത്തോടെയാണ് വില്‍പ്പന നടത്തുക.