കൽപ്പാത്തി രഥോത്സവം: ആഘോഷം നവംബർ ഏഴ് മുതൽ 17 വരെ

post

ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

നവംബർ ഏഴ് മുതൽ 17 വരെ നടക്കുന്ന കൽപ്പാത്തി രഥോത്സവ ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. രഥോത്സവം നടക്കുന്ന കൽപ്പാത്തി മുതൽ ഒലവക്കോട് വരെയുള്ള റോഡിൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് ജില്ലാ കലക്ടർ നിർദേശം നൽകി. ഗവ. വിക്‌ടോറിയ കോളെജിന് സമീപത്തെ പൊളിഞ്ഞ റോഡ് രണ്ട് ദിവസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

നഗരസഭയുടെ നേതൃത്വത്തിൽ രഥോത്സവം നടക്കുന്ന പ്രദേശങ്ങളിൽ വൃത്തി ഉറപ്പാക്കണം. കച്ചവടക്കാരുടെ ജീവിതോപാധിയെ ബാധിക്കാത്ത രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കണം. പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നതിന് വേണ്ട സംവിധാനങ്ങളും നഗരസഭയുടെ നേതൃത്വത്തിൽ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

പോലീസ് സുരക്ഷ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന്റെ ചേംബറിൽ അടുത്ത ആഴ്ച സംഘാടകരുമായി യോഗം ചേരുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് എ.എസ്.പി ഷാഹുൽ ഹമീദ് നേതൃത്വം നൽകും. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ രഥോത്സവത്തിന് എത്തുന്നവരുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും പാർക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിനും സംഘാടകരുടെ നേതൃത്വത്തിലുള്ള വളണ്ടിയർമാരുടെ സേവനം ആവശ്യമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പിടിച്ചുപറിക്കൽ, മോഷണം തുടങ്ങിയവ ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. കൺട്രോൾ റൂം തുറക്കും. ടോൾഫ്രീ നമ്പർ സേവനം ഉറപ്പാക്കും.

വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കണം. റോഡിന് കുറുകെ അപകടകരമായ കമ്പികൾ, വയറുകൾ ഉണ്ടെങ്കിൽ സംഗീതോത്സവത്തിന് മുമ്പ് വൈദ്യുതി തടസ്സമില്ലാത്ത രീതിയിൽ നീക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർക്ക് ജില്ലാ കലക്ടർ നിർദേശം നൽകി. ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ മെഡിക്കൽ സേവനം ഉറപ്പാക്കണം. പോലീസ്, അഗ്നിരക്ഷാ സേന സേവനം സജ്ജമാക്കണം. രഥോത്സവത്തിന് മുമ്പും ശേഷവും നഗരസഭ, ശുചിത്വമിഷൻ, ഹരിതകർമ്മ സേന, ക്ലീൻ കേരള എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കണം.

രഥോത്സവം നടക്കുന്ന പ്രദേശങ്ങളിലെ റോഡരികുകളിലെ അപകടകരമായ മരങ്ങളുടെ ചില്ലകൾ അടിയന്തരമായി മുറിച്ചു മാറ്റാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. താത്ക്കാലിക വൈദ്യുത അലങ്കാരങ്ങൾ ഷോക്ക് ഇല്ലാത്ത രീതിയിൽ ഉറപ്പാക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.