കല്ലുമ്മക്കായ കൃഷിയ്ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍

post

കല്ലുമ്മക്കായ കൃഷിയുടെ സുസ്ഥിര വികസനത്തിനും പ്രകൃതിയിലുള്ള കല്ലുമ്മക്കായ സമ്പത്തിന്റെ സംരക്ഷണം സാധ്യമാക്കുന്നതിനുമായി ഫിഷറീസ് ഡയറക്ടര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കൂടിയാണ് നടപടി. അനധികൃതമായി ചെയ്യുന്ന കല്ലുമ്മക്കായ കൃഷിയിലും വിത്ത് ശേഖരണത്തിലും വിപണനത്തിലും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരും. കായലിന്റെ ഉപ്പിന്റെ സാന്ദ്രത അനുസരിച്ച് പച്ച വിത്ത് മാത്രമാണ് കൃഷി ചെയ്ത് വരുന്നത്.

ശേഖരിക്കുന്ന വിത്തിന്റെ വലിപ്പം 15 മില്ലീമീറ്ററിനും 25 മില്ലീമീറ്ററിനും ഇടയില്‍ ആകണം. 25 മില്ലീമീറ്ററില്‍ കൂടുതലുള്ള വിത്ത് ശേഖരിക്കാന്‍ പാടില്ല. എല്ലാ വര്‍ഷവും ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ മാത്രമേ വിത്ത് ശേഖരിക്കാന്‍ പാടൂള്ളൂ. വിത്ത് ശേഖരിക്കുന്നതിന് അംഗീകൃത മത്സ്യത്തൊഴിലാളി, മത്സ്യകര്‍ഷക സംഘങ്ങള്‍ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസില്‍ നിന്നും ലൈസന്‍സും രജിസ്ട്രേഷനും കൈപ്പറ്റണം. ചിപ്പി വിത്ത് ശേഖരണത്തിന് അനുമതിയുള്ള ഏതൊരാള്‍ക്കും ഒരു ദിവസം പരമാവധി 200 കിലോഗ്രാം തൂക്കത്തിലുള്ള ചിപ്പി വിത്ത് ശേഖരിക്കാം.

മത്സ്യത്തൊഴിലാളി സംഘങ്ങളും, കക്ക സഹകരണ സംഘങ്ങളും പ്രത്യേകം പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവര്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന ചിപ്പി വിത്തിന്റെ തൂക്കം, വലുപ്പം, വില്‍പ്പനയിലൂടെ ലഭിച്ച തുക എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രണ്ട് വര്‍ഷം വരെ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.