ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ കാഞ്ഞങ്ങാട് ആരംഭിക്കും

post

കാസര്‍കോട്: കണ്ണൂര്‍ പ്രൊജക്ട് ഡിവിഷന്റെ കീഴിലുള്ള കാസര്‍കോട് ജില്ലക്കായി കാഞ്ഞങ്ങാട്ട് കേരള ജല അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷന്‍ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയില്‍ നവീകരിച്ച ജലസ്രോതസ്സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് അലാമിപള്ളി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അലാമിപള്ളി കുളം, ചേരക്കുളം എന്നിവയാണ് ഹരിത കേരളം മിഷന്‍ നവ കേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി നവീകരിച്ചത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 17 ലക്ഷം കുടിവെള്ള കണക്ഷന്‍ ഉണ്ടായിരുന്നു.

ഒന്നര വര്‍ഷത്തിനകം 13 ലക്ഷം പുതിയ കണക്ഷന്‍ കൊടുത്തു നിലവില്‍ 30 ലക്ഷം കുടിവെള്ള കണക്ഷനുണ്ട്. കേരളത്തില്‍ ആകെ ഗാര്‍ഹിക ഉപഭോഗത്തിന് 70 ലക്ഷത്തില്‍പ്പരം കണക്ഷന്‍ ആകെ വേണം. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ഊര്‍ജിത ശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് നിലവില്‍ 39000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.

ശുദ്ധജലം ഗുണമേന്മയോടെ വീടുകളില്‍ എത്തിക്കുന്നതിനുള പദ്ധതികളുടെ പുരോഗതി ജില്ലാ അടിസ്ഥാനത്തില്‍ വിലയിരുത്തും. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ പദ്ധതികള്‍ക്കായി 340.58 കോടി രൂപയുടെ ഭരണാനുമതി കൊടുത്തു. പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്ഥലലഭ്യത ഉറപ്പു വരുത്തും. ഈ പദ്ധതികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് മറ്റു വകുപ്പുകളുടെ സ്ഥലം ഏറ്റെടുക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.

കോവളം കോട്ടപ്പുറം ജലപാത ബേക്കല്‍ വരെ നീട്ടുന്നതോടെ കാസര്‍കോടിന്റെ ടൂറിസം വികസന മുഖച്ഛായ മാറും. നെല്‍വയലുകള്‍ക്ക് മാത്രമല്ല നാണ്യവിളകള്‍ക്കും ജലസേചന സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അവതരിപ്പിച്ച കെ.എം.മാണി ഊര്‍ജിത കാര്‍ഷിക സേചന പദ്ധതിയിലൂടെ നാണ്യവിളകള്‍ക്ക് ജലസേചനം നല്‍കും. ജലസേചന പദ്ധതി പ്രദേശങ്ങള്‍കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികള്‍ കൂടി യാഥാര്‍ത്ഥ്യമാക്കും. ഈ പദ്ധതിയില്‍ കാഞ്ഞങ്ങാട് നഗരസഭയ്ക്ക് പരിഗണന നല്‍കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  പദ്ധതി പൂര്‍ത്തീകരിച്ച കരാറുകാര്‍ക്കുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്തു


മാതൃകയാക്കാം ജലസമൃദ്ധിയുടെ വീണ്ടെടുപ്പിനെ

സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള കുളം നവീകരണം അക്ഷരാര്‍ഥത്തില്‍ ജലസമൃദ്ധിയുടെ വീണ്ടെടുപ്പാണ്. കാടുമൂടി മാലിന്യങ്ങള്‍ നിറഞ്ഞ് നാശത്തിന്റെ വക്കിലെത്തിയ അലാമിപ്പള്ളിയിലെ പൊതുകുളം നഗരസഭയുമായി സഹകരിച്ച് ജലസേചന വകുപ്പാണ് നവീകരിച്ചത്. 17 ലക്ഷം രൂപയാണ് പ്രവൃത്തിയുടെ അടങ്കല്‍ തുക. നഗരമധ്യത്തില്‍ അലാമിപ്പള്ളി ബസ് സ്റ്റാന്റിനോട് ചേര്‍ന്നാണ് കുളം സ്ഥിതിചെയ്യുന്നത്. കാടും മാലിന്യവും ചെളിയും നീക്കി അടിത്തട്ട് കരിങ്കല്ല് കെട്ടി ഉയര്‍ത്തി മുകളില്‍ ചെങ്കല്ലുകൊണ്ട് പടവുകള്‍ തീര്‍ത്ത് മനോഹരമാക്കിയാണ് കുളം നിര്‍മ്മിച്ചിരിക്കുന്നത്.

ചെത്തിമിനുക്കിയ ചെങ്കല്ലും ഗ്രാനൈറ്റ് പോസ്റ്റുകളുപയോഗിച്ച് ചുറ്റുമതില്‍ നിര്‍മ്മിച്ചും പൂന്തോട്ടമൊരുക്കിയും സൗന്ദര്യവല്‍ക്കണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. പഴയകാലത്ത് കാര്‍ഷികാവശ്യത്തിന് ജലസ്രോതസ്സായി ഉപയോഗപ്പെടുത്തിയിരുന്ന കുളത്തിന് നാടിന്റെ ചരിത്രത്തില്‍ സുപ്രധാന പങ്കാണുള്ളത്. നാടിന്റെ കാര്‍ഷിക സംസ്‌കൃതിക്കൊപ്പം അലാമിക്കളി എന്ന അനുഷ്ഠാന കലയുമായും ഈ കുളം ബന്ധപ്പെട്ടിരിക്കുന്നതായി പഴമക്കാര്‍ പറയുന്നു.

കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാട്ടെ ചേരക്കുളം കാടുമൂടി മാലിന്യക്കൂമ്പാരമായ നിലയിലായിരുന്നു. നഗരസഭയുടെ ആവശ്യപ്രകാരം ജലസേചന വകുപ്പാണ് ഈ പൊതുകുളം നവീകരിച്ചത്. പടന്നക്കാട് റെയില്‍വെ ഓവര്‍ബ്രിഡ്ജിന് കിഴക്കു വശത്താണ് കുളം സ്ഥിതിചെയ്യുന്നത്. കാടും മാലിന്യവും ചെളിയും നീക്കി ആഴം കൂട്ടി അടിത്തട്ട് കരിങ്കല്ല് കെട്ടി ഉയര്‍ത്തി മുകളില്‍ ചെങ്കല്ലുകൊണ്ട് പടവുകള്‍ തീര്‍ത്ത് മനോഹരമാക്കിയാണ് കുളം നിര്‍മ്മിച്ചിരിക്കുന്നത്. പഴയകാലത്ത് കാര്‍ഷികാവശ്യത്തിന് ജലസ്രോതസ്സായി ഉപയോഗപ്പെടുത്തിയിരുന്ന ചേരക്കുളത്തിന്റെ നവീകരണത്തിന് 28 ലക്ഷം രൂപയാണ് അടങ്കല്‍ തുക.