കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പങ്ക് നിസ്തുലം

post

കേരളമെന്ന മതനിരപേക്ഷ ജനാധിപത്യ സൗധം കെട്ടിപ്പടുക്കുന്നതില്‍ ലൈബ്രറി പ്രസ്ഥാനത്തിന്റെ പങ്ക് നിസ്തുലമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. വെള്ളരിക്കുണ്ട് താലുക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക കേരളത്തെ വാര്‍ത്തെടുക്കുന്നതില്‍ ഗ്രാമീണ വായനശാലകള്‍ക്ക് വലിയ പങ്കുണ്ട്. കേരളത്തിലെ 9307 ഗ്രാമീണ വായനശാലകള്‍ ഒരു കവചമായി പ്രവര്‍ത്തിക്കുന്നതിനാലാണ് വിഭാഗീയ ചിന്തകള്‍ക്ക് കടന്നു വരാന്‍ കഴിയാത്ത നാടായി കേരളം നിലനില്‍ക്കുന്നത്.

വായനശാലകള്‍ ജാതിമതകക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവര്‍ക്കും ഒത്തുചേരാനാവുന്ന പൊതുയിടങ്ങളാണ്. കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നതിനു കാരണവും അത് തന്നെ. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഇല്ലാത്ത കാലത്ത് ജനങ്ങള്‍ ലോകത്തേ അറിഞ്ഞത് വായനശാലകളിലുടെയാണ്. ലോകത്തെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് അവ പ്രാവര്‍ത്തികമാക്കാനും വായനശാലകള്‍ കാരണമായെന്നും മന്ത്രി പറഞ്ഞു.

ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. കോണ്‍ഫറന്‍സ് ഹാള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. റീഡിംഗ് റൂം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആദ്യകാല പ്രവര്‍ത്തകരുടെ ഫോട്ടോ അനാച്ഛാദനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു നിര്‍വഹിച്ചു. ഗ്രന്ഥപ്പുരയിലേക്കുള്ള പുസ്തകം പി.വി.കെ.പനയാല്‍ ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ.ആര്‍.സോമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പി.എന്‍.പണിക്കര്‍ അവാര്‍ഡ് ജേതാവ് അഡ്വ.പി.അപ്പുക്കുട്ടനെ ചടങ്ങില്‍ ആദരിച്ചു.

കെട്ടിടം നിര്‍മിക്കാനായി സ്ഥലം സൗജന്യമായി നല്‍കിയ സ്ഥലമുടമ ആന്‍വിന്‍ ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു. ലൈബ്രറി പ്രവര്‍ത്തക സംഗമം, ലഹരി വിരുദ്ധ സദസ്സ് മുതലായ പരിപാടികള്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. ലൈബ്രറി പ്രവര്‍ത്തക സംഗമം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സദസ് എസ് പി ഡോ.വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറി.