ജില്ല മന്ത് രോഗ വിമുക്തിയിലേക്ക്

post

മന്ത് രോഗ നിവാരണണെന്ന ലക്ഷ്യത്തിലേക്കടുത്ത് കാസര്‍കോട് ജില്ല. മന്ത് രോഗ വ്യാപന നിരക്ക് പരിശഓധിക്കുന്നതിനുള്ള മൂന്നാം ഘട്ട ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വേയില്‍ ശേഖരിച്ച സാമ്പിളുകളിലൊന്നിലും മൈക്രോ ഫൈലേറിയ വിരകളെ കണ്ടെത്തിയില്ല. ഒക്ടോബര് 17 മുതല്‍ ജില്ലയിലെ 591 എല്‍.പി.സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 32 വിദ്യാലയങ്ങളിലെ 1 ,2 ക്ലാസ്സുകളിലുള്ള 1684 കുട്ടികളില്‍ നിന്നാണ് രക്ത സാമ്പിളുകള്‍ ശേഖരിച്ചത്. നേരത്തെ 2017, 2019 വര്‍ഷങ്ങളില്‍ നടത്തിയ ഒന്നും രണ്ടും ഘട്ട ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വേയില്‍ കുറഞ്ഞ വ്യാപന നിരക്കാണ് കണ്ടെത്തിയിരുന്നത്.

അതിനാലാണ് അവസാനമായി മൂന്നാം ഘട്ട സര്‍വേ നടത്തിയത്. 8 ടീമുകളെ ജില്ലയില്‍ ഈ സര്‍വേ പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയിരുന്നു. ഓരോ വിദ്യാലയത്തിലും ഒരു നോഡല്‍ ടീച്ചറെയും തെരഞ്ഞെടുത്തിരുന്നു. 99 ശതമാനം കൃത്യതയുള്ള ആന്റിജന്‍ പരിശോധന കിറ്റുകള്‍ ഉപയോഗിച്ചാണ് ഈ സര്‍വ്വേ നടത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ്, സര്‍വയലന്‍സ് ഓഫീസര്‍ ഡോ.ഗീത ഗുരുദാസ്, ജില്ല വി.ബി.ഡി ഓഫീസര്‍ എം.വേണുഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സ്റ്റേറ്റ് എന്റമോളജി അസിസ്റ്റന്റ് ഡയറക്ടര്‍ എം.എസ്.ശശി, മലേറിയ കണ്‍സല്‍ട്ടന്റ് ടി.സുരേഷ് എന്നിവര്‍ സംസ്ഥാന നിരീക്ഷകരായി ജില്ലയില്‍ എത്തുകയും പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മേല്‍നോട്ടം നിര്‍വഹിക്കുകയും ചെയ്തു.