ബാലാവാകാശത്തെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കണം

post

കുട്ടികള്‍ക്കും വ്യക്തിത്വമുണ്ടെന്നും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നടത്തിയ ഏകദിന ബോധവത്കരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ ഉണ്ടായിട്ട് പോലും കുട്ടികള്‍ അവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ലൈംഗികാതിക്രമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഏറെ സുരക്ഷിതമെന്ന് കരുതുന്ന വീടിനകത്ത് പോലും കുട്ടികള്‍ അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു. നിയമങ്ങളെക്കുറിച്ച് സമൂഹത്തിനൊപ്പം കുട്ടികളെയും ബോധവാന്‍മാരാക്കേണ്ടത് അത്യാവശ്യമാണ്.

സമൂഹത്തെ കൂടുതല്‍ ജനാധിപത്യവത്കരിച്ചും മനുഷ്യപ്പറ്റുള്ളതുമാക്കിയാല്‍ മാത്രമേ ഇതില്‍ നിന്നും മോചനം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ കമീഷന്‍ അധ്യക്ഷന്‍ കെ.വി.മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു.

കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉന്നമനവും മുന്‍നിര്‍ത്തി നിരവധി നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടെങ്കിലും കുട്ടികള്‍ പൂര്‍ണമായും സുരക്ഷിതരല്ലെന്നാണ് യാഥാര്‍ഥ്യം. ബാലവാകാശ സംരക്ഷണ നിയമങ്ങളെക്കുറിച്ച് ജനകീയ ബോധവത്കരണം അത്യാവശ്യമാണെന്ന കമ്മീഷന്‍ വിലയിരുത്തലിനെത്തുടര്‍ന്നാണ് ബോധവത്കരണ ശില്‍പശാലകള്‍ നടത്തുന്നത്. ജനപ്രതിനിധികള്‍, കുട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പോലീസ്, എക്സൈസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണയൂണിറ്റ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് എന്നിയവയുടെ സഹകരണത്തോടെയാണ് ശില്‍പശാല നടത്തിയത്.