പുഴയോരങ്ങളിലേക്കിറങ്ങി പരിസ്ഥിതി നിയമസഭാ സമിതി

post

ചന്ദ്രഗിരി, തേജസ്വിനി പുഴകളുടെ കൈവഴികളിലേക്കിറങ്ങി പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി. സംസ്ഥാനത്തെ നദികളും പുഴകളും നേരിടുന്ന മലിനീകരണ പ്രശ്നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ചും പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇ.കെ.വിജയന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി ജില്ലയിലെ പുഴയോരങ്ങളിലെത്തിയത്. ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയായ തുരുത്തിയില്‍ ജലത്തിന്റെ ഒഴുക്ക് നിലച്ചത് പരിസരവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തി.

കൈവഴിയുടെ കരകള്‍ നികത്തപ്പെട്ടതും, ചെടികള്‍ വളര്‍ന്നതും സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നതായും കണ്ടെത്തി. പുഴയുടെ വിസ്തൃതി അളന്നു രേഖപ്പെടുത്തുന്നതിന് സര്‍വ്വേ നടത്താന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ റവന്യു, ഡി ഡി പി, സര്‍വ്വേ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട സംഘം യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

തുടര്‍ന്ന് സംഘം നീലേശ്വരം പോടോത്തുരുത്ത് സന്ദര്‍ശിച്ചു. തേജസ്വിനി പുഴയുടെ അനുബന്ധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തുന്നതിന്റെ ഭാഗമായാണ് പോടോത്തുരുത്തിലെത്തിയത്. ഇവിടെ പുഴയിടിഞ്ഞ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു.

പുഴയിടിഞ്ഞതു മൂലം കേടുപാടുകള്‍ സംഭവിച്ച പൊടോതുരുത്തി കായക്കീല്‍ ഭഗവതി ക്ഷേത്രത്തിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. ക്ഷേത്രത്തിനുമുന്നിലെ പുഴയിലേക്കുള്ള കല്‍പടികള്‍ ഇടിഞ്ഞു താഴുന്നതായി എം എല്‍ എ മാരോട് പ്രദേശവാസികള്‍ അറിയിച്ചു. ചെറുവത്തൂര്‍ മടക്കര ഹാര്‍ബര്‍ പുലിമുട്ട് നിര്‍മാണത്തിനു ശേഷം ഉപ്പുവെള്ളം രൂക്ഷമായതായി പ്രദേശവാസികള്‍ നിയമസഭാ സമിതിയോട് പരാതിപ്പെട്ടു.

പ്രദേശത്ത് കൃഷിയിടങ്ങളിലും കിണറുകളിലും ഉപ്പുവെള്ളം കയറുന്നത് പരിഹരിക്കുന്നതിനു നടപടി ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭാ 12, 13 വാര്‍ഡുകളിലെ ജനങ്ങള്‍ തയ്യാറാക്കിയ നിവേദനം സമിതിക്ക് കൈമാറി. സ്ഥലത്തെ പ്രശ്നങ്ങള്‍ പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സമിതിയംഗങ്ങള്‍ അറിയിച്ചു. ഇ.കെ വിജയന്‍ എം.എല്‍.എ നയിക്കുന്ന സംഘത്തില്‍ എം.എല്‍.എമാരായ ടി ഐ മധുസൂദനന്‍ കെ.ഡി.പ്രസേനന്‍, സജീവ് ജോസഫ്, തുടങ്ങിയര്‍ ഉണ്ടായിരുന്നു.