കേരളത്തിലെ 50 ശതമാനം റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും

സംസ്ഥാനത്തെ 30,000 കിലോമീറ്റർ റോഡിൽ 50 ശതമാനവും മൂന്നര വർഷം കൊണ്ട് ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുക്കം നഗരസഭയിലെ കയ്യിട്ടാപ്പൊയിൽ - മാമ്പറ്റ - വട്ടോളിപ്പറമ്പ് - തൂങ്ങുംപുറം - അമ്പലക്കണ്ടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ദേശീയപാത വികസനത്തിനായി 5,600 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കുകയാണ്. ആറ് വരി ദേശീയപാത 2025 ഓടുകൂടി പൂർത്തീകരിക്കും. തീരദേശ റോഡ്, മലയോര ഹൈവേ തുടങ്ങിയവയുടെ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. 2021-22 സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചത്. കയ്യിട്ടാപ്പൊയിൽ മുതൽ മാമ്പറ്റ വരെ 600 മീറ്ററും വട്ടോളിപ്പറമ്പ് മുതൽ അമ്പലക്കണ്ടി വരെയുള്ള 2.7 കിലോമീറ്റർ റോഡുമാണ് നവീകരിക്കുന്നത്. 5.50 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡ് നവീകരിക്കുക.