സൈനികൻ അശ്വിന് വിട

അരുണാചൽ പ്രദേശ് അതിർത്തിയിൽ വെള്ളിയാഴ്ച പതിവ് പറക്കലിനിടെ കരസേനയുടെ അഡ്വാൻസ് ലൈറ്റ് ഹെലികോപ്ടർ രുദ്ര തകർന്ന് വീരമൃത്യു വരിച്ച സൈനികൻ സിഎഫ്എൻ ടെക് എ വി എൻ (എ ഇ എൻ) കെ.വി. അശ്വിന്റെ മൃതദേഹം സൈന്യത്തിന്റെയും പോലീസിന്റേയും ബഹുമതികളോടെ ചെറുവത്തൂർ കിഴക്കെമുറിയിലെ വീട്ടുവളപ്പിൽ തിങ്കളാഴ്ച രാവിലെ 11.30ന് സംസ്കരിച്ചു. കണ്ണൂർ സൈനികാശുപത്രിയിൽ നിന്ന് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച മൃതദേഹം ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായരും തഹസിൽദാർ എൻ മണിരാജും ഏറ്റുവാങ്ങി. കണ്ണൂർ ഡി എസ് സി യിലെ സൈനികരും കരസേന എ ഇ എൻ കോർഗ്രൂപ്പിലെ സൈനികരും വഹിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ 9.30 ന് കിഴക്കുമുറി പൊതുജനവായനശാല പരിസരത്ത് പൊതുദർശനത്തിനു വെച്ചു.
കേരള സർക്കാറിനു വേണ്ടി മൃതദേഹത്തിൽ തുറമുഖം, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പുഷ്പചക്രമർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ആണ് പുഷ്പചക്രമർപ്പിച്ചത്. ജില്ലാ കളക്ടർക്കുവേണ്ടിയും പുഷ്പചക്രം അർപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി എം എൽ എ മാരായ എം.രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു, ടി ഐ മധുസൂദനൻ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആയിര കണക്കിന് ആളുകൾ ധീര സൈനികന് അന്ത്യാഞ്ജലിയർപ്പിച്ചു. വീട്ടിലെത്തിച്ച മൃതദേഹത്തിൽ അശ്വിന്റെഅച്ഛൻ അശോകൻ മാതാവ് കൗസല്യ സഹോദരിമാരായ അശ്വതി അനശ്വര എന്നിവരുടെ കണ്ണീർ പ്രണാമം.
തുടർന്ന് വീട്ടുവളപ്പിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് സൈനിക ചരമോപചാര ചടങ്ങുകൾക്കുശേഷം മൃതദേഹ പേടകത്തിൽ പൊതിഞ്ഞ ദേശീയ പതാകയും സൈനികന്റെയൂണിഫോമും മാതാപിതാക്കളായ കൗസല്യയ്ക്കും അശോകനും സൈനിക ഉദ്യോഗസ്ഥർ കൈമാറി. ഡി എസ് സി സ്റ്റേഷൻ കമാണ്ടന്റ് കേണൽ ലോകേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ സൈനികർ ചരമോപചാര ചടങ്ങുകൾ നടത്തി. ആകാശത്തേക്ക് വെടിയുതിർത്ത് സൈനിക ബഹുമതിയോടെയായിരുന്നു മൃതദേഹംസംസ്കരിച്ചത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ സാന്നിധ്യത്തിൽ .കേരള പോലീസും മൃതദേഹം സംസ്ക്കരിക്കുന്നതിന് മുൻപ് ആകാശത്തേക്ക് വെടിയുതിർത്ത് ചരമോപചാര ബഹുമതി നൽകി. കെ.വി. അശ്വിനുൾപ്പെട്ട സൈന്യത്തിലെ എ ഇ എൻ കോർ .ക്യാപ്ടൻ ആർ യുവരാജിന്റെ നേതൃത്വത്തിൽ ആറ് സൈനികരും മൃതദ്ദേഹത്തെ അനുഗമിച്ചിരുന്നു.