ആയിരത്തിലേറെ സേവനങ്ങൾ ലഭ്യമാക്കി എബിസിഡി മെഗാ ക്യാമ്പ്

post

കാസർഗോഡ്: ആയിരത്തിലേറെ അപേക്ഷകളിന്മേല്‍ തത്സമയം നടപടികള്‍ എടുത്ത് തീര്‍പ്പാക്കി കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ നടന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതിയുടെ മെഗാ ക്യാമ്പ്. 377 വ്യക്തികള്‍ക്കായി 1096 സേവനങ്ങള്‍ ക്യാമ്പില്‍ തത്സമയം നല്‍കി. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് 147 പേര്‍ക്കും, ആധാര്‍ 280 പേര്‍ക്കും, വോട്ടര്‍ ഐഡി 75 പേര്‍ക്കും, ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് 33 പേര്‍ക്കും സേവനം നല്‍കി. 154 ബാങ്ക് അക്കൗണ്ട്, 59 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങളും നല്‍കി. 50 പേരുടെ ഇലക്ഷന്‍ ഐഡി കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തു.

67 പേര്‍ക്ക് ഏജ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടും, 49 വരുമാന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സേവനങ്ങളും നല്‍കി. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ഇന്‍ഷുറന്‍സ് തുടങ്ങിയ രേഖകള്‍ ഉടനടി തെറ്റ് തിരുത്തി നല്‍കുകയും രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകളും നല്‍കി. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന ആധികാരിക രേഖകള്‍ ഉറപ്പു വരുത്തുന്നതിനും ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനും രേഖകളില്ലാത്തവര്‍ക്ക് ലഭ്യമാക്കുന്നതിനും ആവിഷ്‌ക്കരിച്ചതാണ് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, ഐ ടി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്

നടത്തിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ സബ് കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ക്യാമ്പിന്റെ ഏകോപനം നടത്തിയത്. വിവിധ കൗണ്ടറുകളിലായി ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ,ബാങ്ക് അക്കൗണ്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കേറ്റ്, പൊതുവിതരണം, റവന്യൂ, ആരോഗ്യം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകളും ഒരുക്കിയിരുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും നൂതനമായ ഡിജി ലോക്കര്‍ സംവിധാനത്തിലേക്ക് രേഖകള്‍ അപ്‌ലോഡ് ചെയ്തു നല്‍കുവാനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കി.