കുമ്പള മത്സ്യ മാര്‍ക്കറ്റില്‍ വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി

post

കുമ്പള മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ മത്സ്യ വില്പന നടത്താതെ റോഡരികില്‍ വില്‍ക്കുന്നത് അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിന് ആരോഗ്യം, പഞ്ചായത്ത്, പോലീസ് വകുപ്പുകള്‍ ചേര്‍ന്ന് പരിശോധന നടത്തി. മാര്‍ക്കറ്റ് കെട്ടിടം വൃത്തിയാക്കി പഞ്ചായത്ത് എഞ്ചീനിയറുടെ പരിശോധനയ്ക്ക് ശേഷം മത്സ്യ വില്‍പന കെട്ടിടത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം 26ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേരാനും വ്യാപാരികള്‍, മത്സ്യ വില്‍പനക്കാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിപുലമായ യോഗം വിളിച്ചുചേര്‍ത്ത് പ്രശ്നം ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു.

റോഡരികില്‍ മലിനജലം ഒഴുക്കുന്നതും കൊതുക് ശല്യവും ഈച്ചശല്യവും, ദുര്‍ഗന്ധവും ഉണ്ടാകുന്നുവെന്ന് പൊതുജനങ്ങളുടെയും പരിസരവാസികളുടെയും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. കൊതുക്-ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.