പട്ടികവര്‍ഗ വിഭാഗത്തിന് ആധികാരിക രേഖകള്‍ ലഭ്യമാക്കി എ.ബി.സി.ഡി

post

ഒരു വയസുകാരി റിതിക സുനീഷ് മുതല്‍ 85 കാരനായ ചാണ വരെ. പ്രായഭേദമന്യേ ഇവരെല്ലാം ശനിയാഴ്ച പരപ്പ ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തിയതിന് പിന്നില്‍ ഒറ്റക്കാരണം മാത്രം. നിത്യജീവിതത്തില്‍ നിരന്തരം ആവശ്യമായി വരുന്ന ആധികാരിക രേഖകള്‍ വേണം. അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍(എ.ബി.സി.ഡി) പദ്ധതിയുടെ മെഗാ ക്യാമ്പിലൂടെ രേഖകള്‍ കൈയില്‍ ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ തിളങ്ങി. ഏറെനാള്‍ വിവിധ കാരണങ്ങള്‍ കൊണ്ട് ലഭിക്കാതിരുന്ന ഈ രേഖകളാണ് ഒറ്റ ദിവസം കൊണ്ട് ലഭ്യമായത്.

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലാണ് ജില്ലയിലെ ആദ്യ എ.ബി.സി.ഡി മെഗാ ക്യാമ്പ് നടന്നത്. ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ തുടങ്ങി വിവിധ രേഖകള്‍ ഇല്ലാത്ത കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ എല്ലാ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും രേഖകള്‍ നല്‍കി. കിടപ്പു രോഗികള്‍ക്ക് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയാണ് സേവനങ്ങള്‍ നല്‍കിയത്. പ്രായമായവരെയും അവശരായവരെയും പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ക്യാമ്പില്‍ എത്തിച്ച് സേവനങ്ങള്‍ ലഭ്യമാക്കി.

കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ 27 ഊര് കൂട്ടങ്ങളില്‍ നടത്തിയ സര്‍വേയിലൂടെ വിവിധ രേഖകള്‍ ഇല്ലാത്ത 936 പേരെ കണ്ടെത്തിയിരുന്നു. ഇവര്‍ക്കാണ് ക്യാമ്പില്‍ വച്ച് രേഖകള്‍ തയ്യാറാക്കി നല്‍കിയത്. വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനം കുറ്റമറ്റ രീതിയില്‍ രേഖകളുടെ വിതരണം പൂര്‍ത്തിയാക്കുന്നതില്‍ സഹായിച്ചു. എ.ബി.സി.ഡി പദ്ധതി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നടത്തുന്നതിന്റെ മുന്നോടിയായി പൈലറ്റ് പഞ്ചായത്തായി തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് കിനാനൂര്‍ - കരിന്തളത്തെ പരപ്പയില്‍ ജില്ലയിലെ ആദ്യ മെഗാ ക്യാമ്പ് നടത്തിയത്.

ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങി ആറു രേഖകളാണ് ക്യാമ്പില്‍ നിന്നും നല്‍കിയത്. പുതിയ രേഖകള്‍ നല്‍കുന്നതിനൊപ്പം നിലവിലുള്ളവയുടെ തെറ്റു തിരുത്തുന്നതിനും സൗകര്യമുണ്ടായിരുന്നു. ഇവ പിന്നീട് നഷ്ടപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഡിജി ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു. പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മെഗാ ക്യാമ്പ് കാഞ്ഞങ്ങാട് സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.