ഗ്രാമപഞ്ചായത്തോഫീസ് ഇടമലക്കുടിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കും

post

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഇടമലക്കുടി സന്ദര്‍ശിച്ചു

ദേവികുളത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസ് കാര്യാലയം ജനുവരി ഒന്നു മുതല്‍ ഇടമലക്കുടിയിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനമായി. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സൊസൈറ്റിക്കുടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു യോഗം ചേര്‍ന്നത്.

ഇടമലക്കുടിയില്‍ മൊബൈല്‍ കവറേജും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ലഭ്യമാക്കുന്നതിനായി 4.3 കോടി രൂപ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ബി എസ് എന്‍ എല്ലിന് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ ഡിസംബര്‍ 31ന് ബി എസ് എന്‍ എല്‍ പൂര്‍ത്തീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവികുളത്ത് പ്രവര്‍ത്തിച്ച് വന്നിരുന്ന ഇടമലക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയം ഇടമലക്കുടിയിലെ സൊസൈറ്റിക്കുടിയില്‍ സജ്ജമാക്കാന്‍ തീരുമാനം കൈകൊണ്ടിട്ടുള്ളത്. ഇതിനായി വേണ്ടുന്ന തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ് ഡയറക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

7.2 കിലോമീറ്റര്‍ ദൂരം വരുന്ന ഇടമലക്കുടി ഇഡലിപ്പാറ പെട്ടിമുടി റോഡിന്റെ നിര്‍മ്മാണജോലികള്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം വഴി നടപ്പിലാക്കുന്നതിന് 13.7 കോടി രൂപ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ വേഗത്തിലാരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗത്തിന് പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇടമലക്കുടി എല്‍ പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് സമര്‍പ്പിക്കേണ്ട പ്രൊപ്പോസലടക്കമുള്ള കാര്യങ്ങളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മൂന്നാര്‍ എഇഒയോടും ഇടമലക്കുടിയില്‍ അനുവദിക്കപ്പെട്ടിട്ടുള്ള 10 സ്മാര്‍ട്ട് അംഗന്‍വാടികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ ജില്ലാ വനിതാശിശുക്ഷേമ വികസന വകുപ്പുദ്യോഗസ്ഥരോടും സര്‍ക്കാരിന്റെ ജലജീവന്‍മിഷന്‍ വഴി 806 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കന്‍ കേരള വാട്ടര്‍ അതോററ്റി ഉദ്യോഗസ്ഥരോടും അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചു.

നിലവില്‍ ഇടമലക്കുടിയിലെ മൂന്ന് കുടികളില്‍ വൈദ്യുതിയെത്തിയിട്ടുണ്ട്. 5 കുടികളില്‍ കൂടി വൈദ്യുതിയെത്തിക്കാന്‍ പദ്ധതിയ്ക്ക് അനുമതിയായിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനം നവംബറില്‍ തന്നെ ആരംഭിക്കുന്നതിന് കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്‍കി. കൊച്ചിന്‍ റിഫൈനറിയുടെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് പണികഴിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഇടമലക്കുടി സ്‌കൂള്‍ കെട്ടിടനിര്‍മ്മാണത്തിന് വേണ്ടുന്ന അനുമതിക്കായി വനംവകുപ്പിന് വനാവകാശനിയമപ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി. ഇടുക്കി പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധികമായി പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

ഇടമലക്കുടിയില്‍ പട്ടികവര്‍ഗ്ഗവികസന വകുപ്പിന് കീഴില്‍ 2 പ്രീമെട്രിക് ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്താന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. ഗോത്ര സങ്കേതത്തിനുള്ളില്‍ നിര്‍മ്മിക്കണമെന്ന് കോളനി നിവാസികള്‍ ആവശ്യമുന്നയിച്ച മൂന്ന് പാലങ്ങളുടെ കാര്യത്തില്‍ തുടര്‍ ഇടപെടലുകള്‍ നടത്താന്‍ പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു. ഇഡലിപ്പാറ മുതല്‍ നടന്നായിരുന്നു അര്‍ജ്ജുന്‍ പാണ്ഡ്യന്‍ കോളനികളില്‍ സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തിയത്.