ദ്രുതകര്‍മ്മ സേന സജ്ജം, ആശങ്ക വേണ്ട: വനംവകുപ്പ്

post

ദ്രുതകര്‍മ്മ സേനയിലെ അംഗങ്ങള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ സജ്ജമാണെന്നും, സേനയിലെ അംഗങ്ങളുടെ എണ്ണം വെട്ടി കുറച്ചിട്ടില്ലെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ബിജു അറിയിച്ചു. നിലവില്‍ കണ്ണൂരില്‍ നിന്നും വയനാട്ടില്‍ നിന്നുമുള്ള പ്രത്യേക സംഘം പ്രവര്‍ത്തിക്കാതിരിക്കുന്നത് വന്യമൃഗങ്ങളെ തുരുത്തുന്നതിനിടയില്‍ തുടരെ ഉണ്ടാവുന്ന അപകടങ്ങളെ കണക്കിലെടുത്താണ്. അതാതു പ്രദേശത്തെ ഭൂപ്രകൃതിയെ അറിയുന്ന ആളുകള്‍ക്ക് മാത്രമേ അപകടങ്ങളും ജീവഹാനിയും ഉണ്ടാവാത്ത തരത്തില്‍ വന്യജീവികളെ തുരത്താന്‍ സാധിക്കുകയുള്ളൂ എന്ന വിലയിരുത്തലാണ് സംഘത്തെ മടക്കി അയച്ചത്.

കാസര്‍കോട് ഫ്‌ളൈയിങ് സ്‌ക്വാഡ്, ഡിവിഷന്‍ ജീവനക്കാര്‍, കാസര്‍കോട് ആര്‍.ആര്‍.ടി.ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ സേന ആന തുരത്തലിന് സജ്ജമാണ്. നിലവില്‍ പാണ്ടിയില്‍ കണ്ട ആനകൂട്ടം ദ്രുതകര്‍മ്മസേന തുരത്തി വിട്ടവയല്ലെന്നും പുതിയതായി എത്തിച്ചേര്‍ന്നവയാണെന്നും കാറഡുക്ക ഭാഗങ്ങളിലെ കൃഷിയിടങ്ങളില്‍ ആനക്കൂട്ടങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ 24 മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ ദ്രുതകര്‍മ്മസേന അംഗങ്ങള്‍ അവിടെ കമ്പിവേലി കെട്ടിയിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.


സോളാര്‍ തൂക്കുവേലിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

കാറഡുക്ക റിസര്‍വ് വനത്തിലെ സോളാര്‍ തൂക്കുവേലി 4 കിലോമീറ്ററില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞതാണെന്നും അടുത്ത 4 കിലോമീറ്റര്‍ വേലിയുടെ പ്രവര്‍ത്തനം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെയാണ് തൂക്കുവേലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഏല്‍പ്പിച്ചിട്ടുള്ളത്. 29 കിലോമീറ്റര്‍ വരുന്ന സോളാര്‍ തൂക്കുവേലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനുള്ള സമയപരിധി 2023 മാര്‍ച്ച് വരെയാണ്.

ആശങ്ക വേണ്ടെന്നും സമയപരിധിക്കുള്ളില്‍ തന്നെ സോളാര്‍ വേലിയുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്ന് പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ടെന്നും ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ബിജു പറഞ്ഞു. കാലാവസ്ഥ വ്യതിയാനം തൂക്കുവേലിയുടെ നിര്‍മ്മാണ ഘട്ടത്തില്‍ല വലിയ പ്രശ്നം സൃഷ്ടിച്ചു. തൂണുകള്‍ സ്ഥാപിക്കാാനുള്ള കുഴിയെടുക്കലും കോണ്‍ക്രീറ്റും മഴയില്ലാത്ത ദിവസങ്ങളില്‍ മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും ശക്തമായ മഴയെ തുടര്‍ന്ന് വേലിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടതായും വന്നിട്ടുണ്ട്.