മധുരമൂറും തണ്ണിമത്തന്‍ @ കുടുംബശ്രീ

post

വേനല്‍ക്കാലത്തെ ചൂടിനെ ശമിപ്പിക്കാന്‍ മധുരമൂറും തണ്ണിമത്തന്‍ വിപണിയിലെത്തിക്കാന്‍ തയ്യാറെടുത്ത് കുടുംബശ്രീ. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി 420 ഹെക്ടറിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇത്തവണ തണ്ണിമത്തന്‍ കൃഷിയിറക്കുന്നത്. ആറ് ബ്ലോക്കുകളില്‍ നിന്നായി 42 സിഡിഎസുകളില്‍ തണ്ണിമത്തന്‍ കൃഷി ചെയ്യും. ഓരോ സിഡിഎസുകളിലും ചുരുങ്ങിയത് പത്ത് ഹെക്ടര്‍ സ്ഥലത്ത് തണ്ണിമത്തന്‍ കൃഷി ചെയ്യാനാണ് നിര്‍ദേശം. റംസാന്‍, വിഷു വിപണികളും ഇവര്‍ ലക്ഷ്യമിടുന്നു.

ഒരേക്കര്‍ സ്ഥലത്തെ കൃഷിയുടെ മേല്‍നോട്ടം ഒരു ജെ.എല്‍.ജിയെ ഏല്‍പ്പിക്കും. ഹൈബ്രിഡ് ഇനത്തില്‍പ്പെടുന്ന ആരോഹി, ബുക്കാസ എന്നിവയാണ് കൃഷി ചെയ്യുന്നത്. അജാനൂര്‍, മുളിയാര്‍, ബേഡഡുക്ക, ചെറുവത്തൂര്‍ പടന്ന എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണ്ണിമത്തന്‍ കൃഷി ചെയ്യുക. ചൂടുകാലത്ത് ജില്ലയിലേക്ക് വരുന്ന ഇതര സംസ്ഥാന തണ്ണിമത്തന് പകരം വിഷരഹിത തണ്ണിമത്തന്‍ ലഭ്യമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ജില്ലയില്‍ ഒരു വര്‍ഷം 40 കോടിയിലധികം രൂപയുടെ തണ്ണിമത്തന്‍ വിറ്റഴിക്കുന്നുവെന്നാണ് കണക്ക്.


കൃഷി രണ്ടു ഘട്ടങ്ങളില്‍

നവംബര്‍ മുതല്‍ ജനുവരി പകുതിവരെയും, ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള രണ്ട് ഘട്ടങ്ങളിലായാണ് തണ്ണിമത്തന്‍ കൃഷി ചെയ്യുന്നത്. ഒരേക്കര്‍ സ്ഥലത്തു നിന്ന് എല്ലാ ചെലവുകളും കഴിച്ച് രണ്ടര മാസം കൊണ്ട് ഒരു ലക്ഷം രൂപ ലാഭം കിട്ടുമെന്നാണ് മുന്‍കാല അനുഭവം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടുംബശ്രീക്ക് നാല്‍പത് ലക്ഷത്തിലധികം രൂപയുടെ വരുമാനം തണ്ണിമത്തന്‍ കൃഷിയിലൂടെ ലഭിച്ചിരുന്നു. കൂടാതെ കഴിഞ്ഞവര്‍ഷം അജാനൂര്‍, പടന്ന, വലിയപറമ്പ, ചെങ്കള തുടങ്ങിയ സ്ഥലങ്ങളില്‍ തണ്ണിമത്തന്‍ വിളവെടുപ്പ് വലിയ രീതിയില്‍ സാധ്യമായിരുന്നു.

നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യമായ കൃഷിയെന്നതും താരതമ്യേന കീടങ്ങളും രോഗങ്ങളും കുറവാണെന്നതും തണ്ണിമത്തന്‍ കൃഷിയുടെ ആകര്‍ഷണമാണ്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കുന്നത്. വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം. വിത്തിട്ട് 45 ദിവസത്തിനകം പൂക്കള്‍ വിരിഞ്ഞു തുടങ്ങും. 90 മുതല്‍120 ദിവസങ്ങളാണ് വിളയുടെ ശരാശരി ദൈര്‍ഘ്യം.