ഡിജിറ്റല്‍ റീസര്‍വേ ജനകീയ പങ്കാളിത്തത്തോടെ സര്‍വേ സഭകള്‍

post

ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിന് ഉപഗ്രഹ സഹായത്തോടെയുള്ള ഭൂമിയുടെ ഡിജിറ്റല്‍ റീസര്‍വേയെക്കുറിച്ച് ജനാവബോധം സൃഷ്ടിക്കാനുള്ള സര്‍വേ സഭകള്‍ക്ക് മികച്ച പ്രതികരണം. ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലുള്ള 18 വില്ലേജുകളിലെ 110 വാര്‍ഡുകളിലാണ് ആദ്യ ഘട്ട ഡിജിറ്റല്‍ റീ സര്‍വേ നടക്കുന്നത്. ഇവിടങ്ങളില്‍ ഗ്രാമസഭകളിലാണ് പ്രത്യേക സര്‍വേ സഭകള്‍ ചേരുന്നത്.

ഡിജിറ്റല്‍ റീ സര്‍വേയ്ക്ക് ജനപിന്തുണ ഉറപ്പിക്കുന്നതിനുള്ള സര്‍വേ സഭയില്‍ 50 എണ്ണം പൂര്‍ത്തീകരിച്ചപ്പോള്‍ മികച്ച ജനപങ്കാളിത്തമാണുള്ളത്. പങ്കാളിത്തം കുറയുന്ന സ്ഥലങ്ങളില്‍ അതാത് വാര്‍ഡ് മെമ്പര്‍മാരുമായി സംസാരിച്ച് വീണ്ടും സര്‍വേ സഭകള്‍ നടത്തും. ജനങ്ങളെ കൂടുതല്‍ പങ്കെടുപ്പിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പ്രത്യേക വിശദീകരണ യോഗങ്ങള്‍ നടത്താനും സര്‍വേ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

സര്‍വേ സഭകളില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകളുടെയും ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് ഓരോ പ്രദേശങ്ങളിലെയും സര്‍വേ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കും. എന്റെ ഭൂമി പോര്‍ട്ടലില്‍ ഓരോ വ്യക്തികളുടെയും ഭൂമിയുടെ നിലവിലെ വിവരങ്ങള്‍ ലഭ്യമാണ്. ഇവ പരിശോധിച്ച് തിരുത്തല്‍ വരുത്താനുണ്ടെങ്കില്‍ അതിനുള്ള സൗകര്യവും പോര്‍ട്ടലിലുണ്ട്.

ഡിജിറ്റല്‍ റീസര്‍വേയുടെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 11 ന് സംസ്ഥാന തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിക്കും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പി, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുട്ടത്തോടി വില്ലേജിലാണ് ആദ്യം റീ സര്‍വേ നടക്കുകയെന്നും എല്ലാ വിഭാഗം ആളുകളും ഡിജിറ്റല്‍ റീസര്‍വേയുമായി സഹകരിക്കണമെന്നും സര്‍വേ നടപ്പിലാക്കുന്നതിനുള്ള ജില്ലാതല കമ്മിറ്റി അധ്യക്ഷയായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു.


ഭൂ വിവരങ്ങളില്‍ കൃത്യത

ഡിജിറ്റല്‍ ഭൂസര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിസംബന്ധമായ വിവരങ്ങള്‍ക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പു വരുന്നു. റെലിസ് (റവന്യു ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം), പേള്‍ (പാക്കേജ് ഫോര്‍ ഇഫക്ടീവ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് രജിസ്‌ട്രേഷന്‍ ലോസ്), ഇ-മാപ്‌സ് (ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷന്‍ പാക്കേജ് ഫോര്‍ സര്‍വേയിംഗ്) എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വ്വേ എന്നീ സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാകും. ഭൂമി സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വ്വേ വകുപ്പുകളുടെ സേവനം എന്നിവ ഒറ്റ പോര്‍ട്ടല്‍ വഴി സുതാര്യമായി ലഭ്യമാക്കും.

ഭൂമി സംബന്ധിച്ച എല്ലാ പുതിയ വിവരങ്ങളും എളുപ്പത്തില്‍ ലഭ്യമാകുന്നു. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാകാനും സാധിക്കും. പൊതുജനങ്ങള്‍ക്ക് ഒരു ആവശ്യത്തിനായി പല ഓഫീസുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും. അപേക്ഷകള്‍ ഓണ്‍ലൈനായി കൊടുക്കുവാനും ഓണ്‍ലൈനായി പരിഹരിക്കപ്പെടാനും സാധിക്കും. വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാക്കാനും ഡോക്യുമെന്റേഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ നടത്താനും സാധിക്കും.

സര്‍വേയില്‍ 60 ശതമാനം ഭൂമി കണ്ടിന്യുവസ്സി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷനുകള്‍ (കോര്‍സ്) സംവിധാനത്തിന്റെ സഹായത്തിലാണ് നടത്തുന്നത്. ഉപഗ്രഹ സഹായത്തോടെ ഭൂമിയുടെ അളവുകള്‍ തിട്ടപ്പെടുത്തുന്ന സംവിധാനമാണിത്. കോര്‍സ് സ്റ്റേഷനുകളില്‍ നിന്നും തുടര്‍ച്ചയായി ലഭിക്കുന്ന സിഗ്‌നലുകളുടെ സഹായത്താല്‍ ആര്‍.ടി.കെ (റിയല്‍ടൈം കിനിമാറ്റിക്) എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂരിഭാഗം ഭൂപ്രദേശവും ഓണ്‍ലൈന്‍ രീതിയില്‍ സര്‍വ്വേ ചെയ്യുന്നത്.

ജില്ലയില്‍ ബേക്കല്‍, ദേലംപാടി, തലപ്പാടി എന്നിവിടങ്ങളില്‍ കോര്‍സ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഡ്രോണ്‍, കോര്‍സ് രീതികള്‍ വഴി തിട്ടപ്പെടുത്താന്‍ സാധിക്കാത്ത മേഖലകളില്‍ അത്യാധുനിക സര്‍വ്വേ ഉപകണമായ റോബോട്ടിക് ഇ.ടി.എസ് മെഷീനുകളുടെ സഹായത്തോടെ ഡിജിറ്റല്‍ സര്‍വേ നടത്തി തിട്ടപ്പെടുത്തും.