കുത്തിവെപ്പ് നടത്തിയത് 12,031 വളര്‍ത്തുനായകളില്‍; 800 ക്യാമ്പുകള്‍ പൂര്‍ത്തിയായി

post

റാബീസ് ഫ്രീ കേരള വാക്‌സിനേഷന്‍ ക്യാംപെയിനിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 12,031 വളര്‍ത്തുനായകളില്‍ കുത്തിവെപ്പ് നടത്തി. വളര്‍ത്തുനായ്ക്കളില്‍ വാക്‌സിനേഷനായി ജില്ലയില്‍ 42 സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. സെപ്തംബര്‍ ഒന്നിന് തുടങ്ങിയ വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഇതുവരെ 800 വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തി. ആദ്യഘട്ട വാക്‌സിനേഷന്‍ ഒക്ടോബര്‍ 26ന് അവസാനിക്കും. ഇതിന്റെ തുടര്‍ച്ചയായി രണ്ടാം ഘട്ട വാക്സിനേഷന്‍ ആരംഭിക്കും. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പഞ്ചായത്ത്, നഗരസഭകള്‍ കേന്ദ്രീകരിച്ചും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്.

തെരുവുനായ വന്ധ്യംകരണത്തിന് സംസ്ഥാനത്ത് തന്നെ മാതൃകയായി വിവിധ സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തി 2016 മുതല്‍ ജില്ലയില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 11,246 തെരുവുനായകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ മാര്‍ച്ച് 31 വരെ 11,100 വന്ധ്യംകരണ ശസ്ത്രകിയ പൂര്‍ത്തിയാക്കി. ഏപ്രില്‍ ഒന്നിന് ശേഷം ഇതുവരെ 146 ശസ്ത്രക്രിയ കൂടി നടത്തികഴിഞ്ഞു. ശസ്ത്രക്രിയ നടത്തുന്നതോടൊപ്പം എല്ലാ തെരുവുനായ്ക്കള്‍ക്കും വാക്‌സിനേഷനും ഉറപ്പാക്കിയിട്ടുണ്ട്.

മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട്, തൃക്കരിപ്പൂര്‍ എ.ബി.സി കേന്ദ്രങ്ങള്‍ നവീകരിച്ചുവരികയാണ്. നവീകരണം പൂര്‍ത്തിയായ ശേഷം വാക്‌സിനേഷനും വന്ധ്യംകരണവും പുനരാരംഭിക്കും. തെരുവുനായകളെ വന്ധ്യംകരിക്കാന്‍ ഒടയംചാല്‍, മുളിയാര്‍, കുമ്പള എന്നിവിടങ്ങളില്‍ താത്കാലിക എ.ബി.സി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

തെരുവുനായ്ക്കളുടെ വാക്സിനേഷനായി ജില്ലയില്‍ മിഷന്‍ വാരിയേഴ്സ് എന്ന പേരില്‍ പ്രത്യേക വളണ്ടിയര്‍ സംഘത്തെ രൂപീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി വിവിധ പഞ്ചായത്തുകളില്‍ നിന്നും ഒമ്പത് അപേക്ഷകള്‍ ആണ് ലഭിച്ചത്. സ്പെഷ്യല്‍ ട്രെയിനിംഗ് ഫോര്‍ ആനിമല്‍ റെസ്‌ക്യൂ ടീം (സ്റ്റാര്‍ട്ട് ) പദ്ധതിക്ക് കീഴില്‍ മിഷന്‍ വാരിയേഴ്സ് എന്ന പേരില്‍ ഇവരെ അണിനിരത്തും. ഇവര്‍ക്കുള്ള പരിശീലനം കണ്ണൂരിലെ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററില്‍ ഉടന്‍ ആരംഭിക്കും.