ട്രാന്‍സ്മിഷന്‍ അസസ്‌മെന്റ് സര്‍വ്വേ മൂന്നാം ഘട്ടത്തിന് തുടക്കമായി

post

ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ട്രാന്‍സ്മിഷന്‍ അസസ്‌മെന്റ് സര്‍വേയുടെ മൂന്നാം ഘടത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ദേശീയാരോഗ്യദൗത്യം എന്നിവ സംയുക്തമായി ചെറുവത്തൂര്‍ എ.യു.പി.എസ് കൊവ്വലില്‍ നടത്തിയ ജില്ലാതല പരിപാടി എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 


എന്താണ് ടാസ് (ട്രാന്‍സ്മിഷന്‍ അസസ്‌മെന്റ് സര്‍വ്വേ)

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം 2027 ഓടുകൂടി മന്ത് രോഗനിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി തീവ്ര യജ്ഞ പ്രവര്‍ത്തങ്ങളാണ് സംഘടിപ്പിക്കുന്നത്. 2015 വരെ സമൂഹമന്ത് രോഗ ചികിത്സാ പദ്ധതിയിലൂടെ മന്തുരോഗാണുവിന്റെ വ്യാപനത്തോത് കുറക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലപ്രാപ്തി നിര്ണയത്തിനായാണ് ട്രാന്‍സ്മിഷന്‍ അസ്സസ്‌മെന്റ് സര്‍വ്വേ ജില്ലയില്‍ നടപ്പിലാക്കുന്നത് . 1,2 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും രക്തസാമ്പിളുകള്‍ ശേഖരിച്ചു പരിശോധന നടത്തി രോഗവ്യാപനത്തോത് കണ്ടെത്തുകയാണ് സര്‍വ്വേയിലൂടെ ലക്ഷ്യമിടുന്നത്.

2017ലും 2019ലും നടന്ന സര്‍വേകളില്‍ ജില്ലയില്‍ കുറഞ്ഞ വ്യാപന നിരക്ക് മാത്രമാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് അന്തിമ ഘട്ടം എന്ന നിലയില്‍ മൂന്നാം ഘട്ട സര്‍വ്വേ പ്രവര്‍ത്തനം ജില്ലയിലെ തെരഞ്ഞെടുക്കപെട്ട 30 വിദ്യാലയങ്ങളിലായി നടത്തുന്നത്. ഈ വിദ്യാലയങ്ങളിലെ 1 ,2 ക്ലാസ്സുകളിലുള്ള 1684 കുട്ടികളില്‍ നിന്ന് വിദ്യാലയങ്ങളില്‍ എത്തി രക്ത സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിക്കും.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന രാത്രി കാല രക്ത പരിശോധന ക്യാമ്പുകള്‍ വഴി മന്ത് വിരയുടെ സാന്നിധ്യം വ്യാപകമായി കാണപ്പെടുന്ന സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനത്തിന് പ്രാധാന്യം കൂടുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ.എവി.രാംദാസ് അറിയിച്ചു. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപെട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പേരും സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.