കലാക്ഷേത്ര കലാകാരന്‍മാര്‍ വേദികളിലേക്കെത്തുന്നു

കാസർഗോഡ്: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ കലാഭിരുചിയുള്ളവര്‍ക്ക് വേദികള്‍ അന്യമാകുമോ... ഇല്ലായെന്ന് തെളിയിക്കാന്‍ തയ്യാറെടുക്കുകയാണ് കലാക്ഷേത്ര. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കലാട്രൂപ്പിലെ 12പേരാണ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. ആത്മവിശ്വാസവും ഇച്ഛാശക്തിയും കൈമുതലാക്കി വേദികള്‍ കീഴടക്കാനുള്ള അവസാനവട്ട പരിശീലനത്തില്‍ മുഴുകുമ്പോള്‍ സമൂഹത്തില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ടവരല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ കലാകാരന്‍മാര്‍. ഒക്ടോബര്‍ 25ന് കലാക്ഷേത്രയുടെ കലാകാരന്മാരുടെ അരങ്ങേറ്റം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ സാമൂഹികമായും, സാംസ്‌കാരിമായും, സാമ്പത്തികമായും ഉന്നമനം കൈവരിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തയ്യാറാക്കിയ പദ്ധതിയിലൂടെയാണ് ഇവരുടെ കലാപരമായ കഴിവുകള്‍ക്ക് ജീവന്‍ വെച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കൊപ്പം ജീവനക്കാരും നിര്‍വഹണ ഉദ്യോഗസ്ഥരും പൂര്‍ണപിന്തുണയോടെ ഒപ്പം ചേര്‍ന്നപ്പോഴാണ് സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കലാ ട്രൂപ്പ് കലാക്ഷേത്ര രൂപംകൊള്ളുന്നത്.
ട്രാന്‍സ്ജെന്‍ഡര്‍ കലാ ട്രൂപ്പ് രൂപീകരണത്തിനും കലാമേളക്കും ധനസഹായം എന്ന പദ്ധതി 2021-22 സാമ്പത്തിക വര്‍ഷമാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ മൂന്നുലക്ഷം രൂപ ചെലവഴിച്ച് കലാക്ഷേത്ര രൂപീകരിക്കുകയും, 2021ലെ ഓണത്തോടനുബന്ധിച്ച് 'ഓണനിലാവ്' എന്ന പേരില്‍ ഓണ്‍ലൈന്‍ കലാമേള സംഘടിപ്പിക്കുകയും ചെയ്തു. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപ ചിലവിലാണ് കലാക്ഷേത്ര കലാകാരന്മാരുടെ അരങ്ങേറ്റം സംഘടിപ്പിക്കുന്നത്.
ജീവനോപാധിക്ക് വഴിയൊരുക്കി
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം അനുഭവിക്കുന്ന ഒറ്റപ്പെടല്‍ ഒഴിവാക്കി അവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയെന്നതാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിട്ടത്. ഇവര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി അവരുടെ കഴിവുകളെ കലാപരമായും വ്യക്തിഗതമായും സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുക. ജീവനോപാധി എന്ന നിലയില്‍ വരുമാന സ്രോതസ്സ് കണ്ടെത്തി സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുക. കേരള ഫോക്ലോര്‍ അക്കാദമി മുഖേന വേദികള്‍ ഒരുക്കുകയും ലക്ഷ്യമാണ്.
കേരളത്തിലെ ട്രാന്‍സ്ജെന്‍ഡേഴ്സിനെ ഒരു കുടക്കീഴില്‍ അണിനിരത്തുകയെന്നതും ഇതില്‍ പ്രധാനമാണ്. പരസ്പര താങ്ങായി നില്‍ക്കാനും ഭാവിയിലേക്ക് കലാസാംസ്‌കാരിക ഗ്രൂപ്പിന്റെയും ഓണ്‍ലൈന്‍ കലാമേളയുടെയും അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും സമൂഹത്തിലെ മറ്റു പൗരന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രാപ്തിയുള്ള കഴിവുറ്റ പ്രതിഭകളാക്കി ട്രാന്‍സ്ജെന്‍ഡേഴ്സിനെ വളര്‍ത്തിയെടുക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ആര്‍.എല്‍.വി.ബാബു (ചാരുലത) എന്ന കലാപ്രതിഭയാണ് ട്രൂപ്പിന് പരിശീലനം നല്‍കിയത്. 30 ദിവസം നീണ്ടുനിന്ന പരിശീലനത്തില്‍ 12 അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. അഷ്ടലക്ഷ്മി പുഷ്പാഞ്ജലി, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള നൃത്തശില്പം മറ്റു ഇതര കലാപരിപാടികള്‍ എന്നിവയ്ക്കാണ് പരിശീലനം നല്‍കിയത്. പരിശീലന സമയത്ത് മുഴുവന്‍ അംഗങ്ങള്‍ക്കും ഭക്ഷണം, യാത്രചിലവ്, ചമയം, നൃത്തശില്പത്തിനുള്ള പാട്ട് നിര്‍മ്മാണം, പരിശീലനത്തിനുള്ള ഹാള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ ആവുക എന്നത് ആരുടെയും കുറ്റമല്ല. മിക്ക ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും വിഷാദത്തിന് അടിമപ്പെടുകയോ സാമൂഹികമായ ഒറ്റപ്പെടലിന് വിധേയരാകുന്നവരുമാണ്. അവര്‍ക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും ഈ പദ്ധതിയിലൂടെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ സുസ്ഥരവികസനമാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി മാത്രം സംസ്ഥാനത്ത് ആദ്യ കലാ ട്രൂപ്പ് തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.