കാണാതിരിക്കല്ലേ ഈ കരുതല്‍... എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്തത് 432.6 കോടി

post

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പെന്‍ഷനും ധനസഹായവുമുള്‍പ്പെടെ വിതരണം ചെയ്തത് 432.6 കോടി


കാസർഗോഡ്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായ വിതരണം പൂര്‍ത്തിയായപ്പോള്‍ പെന്‍ഷനും ധനസഹായവുമായി വിതരണം ചെയ്തത് 432.6 കോടി രൂപ. നേരത്തെ അനുവദിച്ച 119.34 കോടി രൂപയ്ക്ക് പുറമെ പുതുതായി 205.77 കോടി രൂപ കൂടി നല്‍കിയതോടെ ധനസഹായ ഇനത്തില്‍ മാത്രം 325.11 കോടി രൂപ വിതരണം ചെയ്തു.

സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം മേയ് മാസം മുതല്‍ കാസര്‍കോട് ജില്ല ആസ്ഥാനത്ത് നടത്തിയ തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് 205.77 കോടി രൂപ വിതരണം ചെയ്തത്. ദുരിത ബാധിതരോടൊപ്പം നില്‍ക്കുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്.

ആരോഗ്യ വകുപ്പ് നടത്തിയ സര്‍വേയുടെയും മെഡിക്കല്‍ ക്യാമ്പിന്റെയും അടിസ്ഥാനത്തില്‍ അംഗീകരിച്ചു നല്‍കിയ ദുരിതബാധിത പട്ടിക പ്രകാരം ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളതും രോഗാവസ്ഥയിലുള്ളവരും, തൊഴിലെടുക്കാനാകാതെ വീട്ടിനുള്ളില്‍ കഴിയുന്നവരുമായ 5285 പേര്‍ക്ക് സ്‌നേഹസാന്ത്വനം പദ്ധതിയില്‍ 2011 മുതല്‍ 2022 ആഗസ്ത് വരെ പെന്‍ഷന്‍ ഇനത്തില്‍ 107.49 കോടി സാമുഹിക സുരക്ഷാ മിഷന്‍ വിതരണം ചെയ്തു. പ്രതിമാസ പെന്‍ഷന്‍ 1700 രൂപ ലഭിക്കുന്ന 1398 പേരും 2200 രൂപ ലഭിക്കുന്ന 1413 പേരും 1200 രൂപ ലഭിക്കുന്ന 2474 പേരുമാണുള്ളത്.

ദുരിതബാധിത കുടുംബങ്ങളുടെ വായ്പ എഴുതി തള്ളുന്നതിനായി 6.82 കോടിയാണ് വിവിധ ബാങ്കുകളിലേക്ക് ഒടുക്കിയത്. 50000 രൂപ മുതല്‍ മൂന്ന് ലക്ഷം വരെയുള്ള കടബാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള ഉത്തരവ് പ്രകാരം ഇതുവരെ 1720 വ്യക്തികളുടെ 2153 വായ്പകള്‍ക്കായാണ് ഈ തുക വിനിയോഗിച്ചത്. 2013 മുതല്‍ 2022 ഒക്ടോബര്‍ ഒന്നു വരെ സാമൂഹ്യ സുരക്ഷാ മിഷന്റെ സ്‌പെഷ്യല്‍ ആശ്വാസ കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.21 കോടി രൂപയാണ് ധനസഹായമായി അനുവദിച്ചത്. പ്രതിമാസം 700 രൂപ നിരക്കില്‍ 818 പേര്‍ക്ക് ഈ പദ്ധതിയില്‍ ധനസഹായം ലഭ്യമാക്കുന്നുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ ധനസഹായവും ലഭ്യമാക്കിയിട്ടുണ്ട്. ബഡ്‌സ് സ്‌കൂളില്‍ പഠിക്കുന്നവര്‍ക്കും ഒന്നും മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും 2000 രൂപ വീതവും, എട്ട് മുതല്‍ 10വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 3000 രൂപ വീതവും 11, 12 ക്ലാസുകളിലുള്ളവര്‍ക്ക് 4000 രൂപ വീതവും വിതരണം ചെയ്യുന്നുണ്ട്. ഇത് പ്രകാരം 2011 -12 വര്‍ഷം മുതല്‍ 2021-22 വരെ 4.93 കോടി രൂപ ചിലവഴിച്ചു. ദുരിതബാധിതരുടെ എം പാനല്‍ ചെയ്ത ആശുപത്രികളിലെ ചികിത്സക്ക് 20.14 കോടിയും വാഹന സൗകര്യത്തിന് 6.97 കോടിയുമുള്‍പ്പെടെ 27.11 കോടി രൂപയും ചിലവഴിച്ചിട്ടുണ്ട്.