പ്രകാശം പരത്തുന്ന പുരപ്പുറങ്ങള്‍; ജില്ലയില്‍ നിലവില്‍ ഉത്പാദിപ്പിക്കുന്നത് 1191 കിലോ വാട്ട് വൈദ്യുതി

post

കാസർകോഡ്: സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സബ്‌സിഡി പദ്ധതിയായ സൗര പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയുള്ള പുരപ്പറ സൗരോര്‍ജ പദ്ധതി വൈദ്യുതിയുടെ പ്രഭവകേന്ദ്രങ്ങളായി മാറുന്നു. പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ എത്ര മാത്രം ഫലപ്രദാണെന്നതിന് തെളിവാകുകയാണ് പുരപ്പുറങ്ങളിലെ സോളാര്‍ പാനലുകള്‍. കേരളത്തില്‍ ഉയര്‍ന്നു വരുന്ന വൈദ്യുത പ്രതിസന്ധി തരണം ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടി ആരംഭിച്ച പുരപ്പുറ സരോര്‍ജ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമാണ്.

കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഇ.ബി വഴി നടപ്പിലാക്കുന്ന പുരപ്പുറ സൗരോര്‍ജ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 330 വീടുകളില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. 1191 കിലോ വാട്ട് വൈദ്യുതിയാണ് ഇതുവഴി ജില്ലയില്‍ ഉത്പാദിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ഉത്പാദിപ്പിച്ച് വീടുകളില്‍ വൈദ്യുതി ചിലവ് കുറയ്ക്കുന്നതിനും പദ്ധതി വഴി സാധിക്കുന്നു.


സോളാര്‍ പ്ലാന്റുകള്‍.. സബ്‌സിഡിയുണ്ട്

സോളാര്‍ പ്ലാന്റ് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ സബ്‌സിഡിയുമുണ്ട്. മൂന്നു കിലോവാട്ടില്‍ താഴെയുള്ള സോളാര്‍ പ്ലാന്റുകള്‍ക്ക് 40 ശതമാനവും മൂന്നു മുതല്‍ മുകളിലേക്ക് 20 ശതമാനവുമാണ് സബ്‌സിഡി ലഭിക്കുക. ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിന് ഏകദേശം 42000 രുപ ചിലവ് വരും. ഒരു കിലോവാട്ട് പ്ലാന്റിനായി നൂറു ചതുരശ്ര അടി സ്ഥലം ആവശ്യമാണ്.

ഒരു കിലോ വാട്ട് പ്ലാന്റില്‍ നിന്ന് പ്രതിദിനം നാലു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. സാധാരണ ഒരു കുടുംബത്തിന് ഒരുദിവസം ഗാര്‍ഹിക ആവശ്യത്തിനായി ആറു മുതല്‍ എട്ടു യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിച്ചതിനുശേഷം അധികമുള്ള വൈദ്യുതി ഇലക്ട്രിസ്റ്റി ബോര്‍ഡ് ഗ്രിഡ് വഴി വാങ്ങുന്നു. വര്‍ഷത്തില്‍ വൈദ്യുതി ബോര്‍ഡ് വാങ്ങിയ വൈദ്യുതി കണക്കുകൂട്ടി ഇതിന്റെ തുക ഉപഭോക്താക്കള്‍ക്കു നല്‍കും. നിലവില്‍ ജില്ലയില്‍ 10 കിലോവാട്ടില്‍ താഴെയുള്ള പ്ലാന്റുകളാണ് വീടുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.


നിരപ്പായ പ്രതലങ്ങളില്‍ ചിലവ് കുറയും

നിരപ്പായ പ്രതലത്തിലുള്ള പുരപ്പുറങ്ങളാണ് പ്ലാന്റ് നിര്‍മിക്കാന്‍ അനുയോജ്യം. തെക്കന്‍ ചായ്‌വില്‍ നിന്നുള്ള വെയില്‍ ലഭിക്കുന്നതിന് 10 ഡിഗ്രീ തെക്കോട്ട് ചായ്ച്ചാണ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ചരിഞ്ഞ പ്രതലങ്ങളുള്ള പുരപ്പുറങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്റ്റാന്‍ഡുകള്‍ക്കും ഫാബ്രിക്കേഷന്‍ ജോലികള്‍ക്കും അധിക ചിലവ് ആവശ്യമായി വരും. സൂര്യപ്രകാശത്തിനു തടസം സൃഷ്ടിക്കുന്ന നിഴല്‍ വരുത്തുന്ന മരങ്ങള്‍,വലിയ കെട്ടിടങ്ങള്‍ എന്നിവ പാനല്‍ സ്ഥാപിക്കുന്നതിനു തടസമാകും.


രജിസ്റ്റര്‍ ചെയ്യാന്‍ ഇ-കിരണം

കെഎസ്ഇബി ഇ-കിരണം പോര്‍ട്ടല്‍ (https://ekiran.kseb.in/) വഴിയാണ് ഉപഭോക്താക്കള്‍ സോളാര്‍ പ്ലാന്റ് നിര്‍മിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. കെഎസ്ഇബി എംപാനല്‍ ചെയ്ത ഏജന്‍സികളാണ് പ്ലാന്റുകള്‍ നിര്‍മിച്ച് നല്‍കുന്നത്. 30 ഓളം ഏജന്‍സികളെ ഇത്തരത്തില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. ഏജന്‍സികളെ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. പ്ലാന്റുകള്‍ പൂര്‍ത്തിയായശേഷം കെ.എസ.്ഇ.ബി ഉപഭോക്താക്കളുമായി വൈദ്യുതി വില്‍ക്കുന്നതിനുള്ള കരാര്‍ ഏര്‍പ്പെടും.

പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനുള്ള തുക ഉപഭോക്താക്കള്‍ കണ്ടെത്തുകയും നിര്‍മാണം പൂര്‍ത്തിയായ ശേഷം സബ്‌സിഡി തുക തിരികെ ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ ഇ-കിരണം പോര്‍ട്ടല്‍ വഴി 2300 ഓളം അപേക്ഷകള്‍ ലഭിച്ചിരുന്നു. അവരില്‍ നിന്നാണ് സോളാര്‍ പ്ലാന്റ് നിര്‍മിക്കാന്‍ അനുയോജ്യമായ സൗകര്യങ്ങളുള്ള ഉപഭോക്താക്കളെ കണ്ടെത്തിയത്. തുടക്കത്തിലെ മുതല്‍ മുടക്ക് ഒഴിവാക്കിയാല്‍ പിന്നീട് നല്ല രീതിയില്‍ വൈദ്യുതി ബില്ലില്‍ ലാഭം വരുത്താന്‍ പദ്ധതി ഉപകാരപ്പെടും എന്നത് പദ്ധതിയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു.