ജില്ലയിലെ പ്രശ്നങ്ങള്‍ നിരത്തി ജനപ്രതിനിധികള്‍, നടപടിയെടുത്ത് മന്ത്രി

post

കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന വാഹനീയം പരാതി പരിഹാര അദാലത്തില്‍ പൊതുജനങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളും ജില്ലയിലെ ഗതാഗത പ്രശ്നങ്ങള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ശ്രദ്ധയില്‍പെടുത്തി. പ്രവാസി മലയാളികള്‍ കുറഞ്ഞ കാലത്തേക്ക് കേരളത്തില്‍ അവധിക്ക് വന്നാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പെട്ടെന്ന് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാരുമായി സംസ്ഥാനം ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. എന്‍ ഐ സി യുമായും പരിവാഹന്‍ വിഭാഗവുമായും ചര്‍ച്ച നടത്തും.

ബേളയിലെ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം ആരംഭിക്കണമെന്ന എംഎല്‍എ യുടെ ആവശ്യത്തില്‍ ഡിസംബറില്‍ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിന്റ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മഞ്ചേശ്വരത്ത് ആര്‍.ടി ഓഫീസ് സ്ഥാപിക്കണമെന്ന എകെഎം അഷ്റഫ് എംഎല്‍എയുടെ ആവശ്യത്തില്‍, സംസ്ഥാനത്ത് പുതിയ ജോയിന്റ് ആര്‍.ടി ഓഫീസ് ആരംഭിക്കുമ്പോള്‍ പ്രഥമ പരിഗണന മഞ്ചേശ്വരത്തിനായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ സര്‍വീസ് ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌കരണം നിലവില്‍ വരുന്നതോടെ പുനസ്ഥാപിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോഗവും അമിത വേഗതയും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതായി എം.രാജഗോപാലന്‍ എം എല്‍ എ ചൂണ്ടിക്കാട്ടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.