ബേളയിലെ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം ഡിസംബറോടെ പ്രവര്‍ത്തന സജ്ജമാക്കും

post

ആര്‍.ടി ഓഫീസ് ആരംഭിക്കുമ്പോള്‍ പ്രഥമ പരിഗണന മഞ്ചേശ്വരത്തിനെന്നും മന്ത്രി


ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബേളയിലെ ആധുനിക ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം ഡിസംബറോടെ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റ് പരാതി പരിഹാര അദാലത്ത് വാഹനീയം 2022 കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു മന്ത്രി. ആധുനിക ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും നിലവിലെ സാഹചര്യത്തെ കുറിച്ച് പരിശോധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡിസംബറിന് മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പുതുതായി ആര്‍.ടി ഓഫീസുകള്‍ ആരംഭിക്കുമ്പോള്‍ പ്രഥമ പരിഗണന മഞ്ചേശ്വരത്തിനായിരിക്കുമെന്ന് ഗതാഗത മന്ത്രി . ആര്‍.ടി ഓഫീസ് തുടങ്ങാന്‍ ഗതാഗത വകുപ്പിനൊപ്പം മറ്റ് വകുപ്പുകളും മന്ത്രിസഭയും വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. ഈ കടമ്പകള്‍ കടക്കാനുള്ളതിനാലാണ് മഞ്ചേശ്വരത്ത് ആര്‍.ടി ഓഫീസ് എന്ന പ്രഖ്യാപനം നടത്താതെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ വാഹനാപകടങ്ങള്‍ ദേശീയപാത 66ലും കെ.എസ്.ടി.പി റോഡിലുമാണ്. ഇത് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റിയുടെ നവംബര്‍ രണ്ടിന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

4.7 ലക്ഷം വാഹനങ്ങളാണ് കാസര്‍കോട് ജില്ലയിലുള്ളത് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ഒരാഴ്ച നടത്തിയ പരിശോധനയില്‍ 4723 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 81.8 ലക്ഷം രൂപ പിഴ ഈടാക്കി. എട്ട് വാഹനങ്ങളുടെ ആര്‍.സിയും 126 വാഹനങ്ങളുടെ ലൈസന്‍സും റദ്ദാക്കി. 298 വാഹനങ്ങളുടെ ഫിറ്റ്നസും റദ്ദാക്കി. പരിശോധന ഇനിയും കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.