ഇതര സംസ്ഥാന രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് നികുതി ഈടാക്കും

post

മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പരാതി പരിഹാര അദാലത്ത് നടത്തി


സംസ്ഥാനത്തുള്ള ഇതര സംസ്ഥാന രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ പിടിച്ചെടുത്ത് നികുതി ചുമത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വാഹനീയം അദാലത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തമിഴ്നാടിന്റെ മാതൃകയില്‍ ഇതര സംസ്ഥാന വാഹനങ്ങള്‍ കേരളത്തില്‍ പ്രവേശിക്കുമ്പോഴും നികുതി ഈടാക്കും. നികുതി കുറവുള്ള അരുണാചല്‍ പ്രദേശ്, നാഗാലാന്റ് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് ഇവിടെ ഓടിക്കുന്ന കേരളീയര്‍ ഉണ്ട്.

അത്തരം വാഹനങ്ങള്‍ക്കെല്ലാം നികുതി കേരളത്തിലടപ്പിക്കാന്‍ ഇവ കണ്ടെത്തി പിടിച്ചെടുക്കാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ആര്‍.ടി ഒ സേവനങ്ങള്‍ ഈ മാസം 21 മുതല്‍ എല്ലാ ചെക്ക്പോസ്റ്റുകളിലും ലഭ്യമാകുമെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. ആര്‍.ടി ഓഫീസില്‍ ലഭിക്കുന്ന അഞ്ച് സേവനങ്ങള്‍ ഇനി മുതല്‍ ചെക്പോസ്റ്റിലൂടെ ലഭ്യമാകും.

ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും അത്തരം വാഹന ഉടമകള്‍ക്ക് നികുതി , പെര്‍മിറ്റ്, പെര്‍മിറ്റ് എക്സറ്റന്‍ഷന്‍, സ്പെഷ്യല്‍ പെര്‍മിറ്റ് ഇവയൊക്കെ ഇനി അനായാസം ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെക്പോസ്റ്റില്‍ നിന്ന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എ.കെ.എം അഷ്റഫ് , എം രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.