ബേക്കല്‍ ബീച്ച് ഫെസ്റ്റിന് തയ്യാറെടുത്ത് കുടുംബശ്രീയും

post

ഡിസംബര്‍ അവസാന വാരം ബേക്കലില്‍ നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലില്‍ കുടുംബശ്രീയും സജീവ സാന്നിധ്യമാകും. തനത് ഉത്പ്പന്നങ്ങളുടെ വിപണനം, പരമ്പരാഗത ഭക്ഷണങ്ങള്‍, കൊറഗ ഉള്‍പ്പെടെയുള്ള ആദിവാസി വിഭാഗങ്ങളുടെ ഉത്പ്പനങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ടാകും. എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്കൂര്‍ കുടുംബശ്രീ കലാപരിപാടികള്‍ അവതരിപ്പിക്കും. കുടുംബശ്രീ അംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭ അംഗങ്ങള്‍, രംഗശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ കലാപരിപാടികളുടെ ഭാഗമാകും. ഒരു ദിവസം മൂന്ന് പഞ്ചായത്തുകള്‍ എന്ന രീതിയിലാകും കലാവാതരണം. ഫെസ്റ്റിവലിന്റെ ടിക്കറ്റ് വില്‍പ്പനയില്‍ യാത്രാശ്രീയും ഭാഗമാകും. ഇവര്‍ അയല്‍ക്കൂട്ടങ്ങളിലും നാട്ടിന്‍പുറങ്ങളിലും ടിക്കറ്റുകള്‍ എത്തിക്കും.

പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് കുടുംബശ്രീ മിഷന്‍ ജില്ലയിലെ മുഴുവന്‍ സിഡിഎസ് ചെയര്‍പേഴ്‌സന്മാരുടെയും യോഗം വിളിച്ചു ചേര്‍ത്തു. വിദ്യാനഗര്‍ ചെറുകിട വ്യവസായ ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, അസി.മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രകാശന്‍ പാലായി തുടങ്ങിയവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി നവംബര്‍ ഒന്നിന് മുളിയാറില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നതിനും തീരുമാനിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ജില്ലയില്‍ ഓണനാളുകള്‍ കുടുംബശ്രീ നടത്തിയ ചന്തകളില്‍ മികച്ച ഓണച്ചന്ത നടത്തിയ സി.ഡി.എസുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ വിതരണം ചെയ്തു.

ജില്ലാ തലത്തില്‍ ചെറുവത്തൂര്‍ സി.ഡി.എസാണ് ഒന്നാം സ്ഥാനം നേടിയത്. ബ്ലോക്ക് അടിസ്ഥാനത്തില്‍ ഒന്ന് രണ്ട് സ്ഥനങ്ങള്‍ നേടിയ സി.ഡി.എസുകളെയും അനുമോദിച്ചു. സമ്മാനാര്‍ഹരായ സി.ഡി.എസുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ എന്ന ക്രമത്തില്‍

മഞ്ചേശ്വരം ബ്ലോക്ക്-എണ്‍മകജെ, പൈവളിഗെ

കാറഡുക്ക- മുളിയാര്‍, കാറഡുക്ക

കാസര്‍കോട്- ചെമ്മനാട്, മധൂര്‍

പരപ്പ- കിനാനൂര്‍ കരിന്തളം, പനത്തടി

കാഞ്ഞങ്ങാട്- പള്ളിക്കര, അജാനൂര്‍

നീലേശ്വരം- കയ്യൂര്‍ ചീമേനി, തൃക്കരിപ്പൂര്‍