ബേക്കൽ അന്താരാഷ്ട്ര ഫെസ്റ്റിവലിന് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു

post

ബേക്കല്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിനുള്ള വിപുലമായ ഒരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചിരിക്കുകയാണ്. 2022 ഡിസംബര്‍ 24 മുതല്‍ 2023 ജനുവരി 2 വരെ 10 ദിവസങ്ങളിലായി നടക്കുന്ന ഈ ദശദിന സാംസ്‌ക്കാരികമഹോത്സവം ചരിത്രസംഭവമാക്കാന്‍ ഇതിനായി രൂപീകരിക്കപ്പെട്ട സംഘാടക സമിതി സക്രിയവും സത്വരവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സംഘടക സമിതി ചെയർമാൻ അഡ്വ.സി എച്ച് കുഞ്ഞമ്പു എം എൽ എ പറഞ്ഞു.

കോവിഡാനന്തര കേരളത്തില്‍ നടത്തുന്ന ഈ മഹോത്സവത്തിന് സംസ്ഥാന സര്‍ക്കാരിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും അകമഴിഞ്ഞ പിന്തുണയും സഹായവുമുണ്ട്. ക്രിസ്തുമസും നവവര്‍ഷാരംഭദിനവും ഉള്‍ക്കൊള്ളുന്ന ഈ ഉത്സവ ദിനങ്ങളെ വര്‍ണ്ണാഭവും നിത്യവിസ്മയവുമാക്കാന്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രശസ്ത കലാകാരന്‍മാര്‍ നയിക്കുന്ന വിവിധ സംഘങ്ങള്‍ ബേക്കലില്‍ വന്നെത്തും. ബേക്കല്‍ കടലോരത്തെ ബി.ആര്‍.ഡി.സി-യുടെ 30 ഏക്കറോളം വരുന്ന സ്ഥലത്താണ് ജില്ല ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ബേക്കല്‍ ഇന്‍ര്‍നാഷണല്‍ ഫെസ്റ്റിവല്‍ നഗരി ഉയരുന്നത്. സാങ്കേതിക വിദഗ്ദ്ധരുടെ മേല്‍ നോട്ടത്തില്‍ ദൃശ്യവിസ്മയവും കണ്ണഞ്ചിപ്പിക്കുന്നതുമായ ഒരു നഗരിയാണ് ഇവിടെ സജ്ജമാക്കുന്നത്.

10 ദിവസങ്ങളിലായി മൂന്ന് വേദികളിലായാണ് കലാ-സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കപ്പെടുന്നത്. പകല്‍ നേരങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സിമ്പോസിയങ്ങളും ഉണ്ടാകും. ജില്ലയിലെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വില്‍പ്പന-വിപണന സ്റ്റാളുകളും, ഭക്ഷ്യമേളയും, ജലകേളീക്രീഡാ സംരംഭങ്ങളും ആകാശ പ്രകടനങ്ങളും പ്രമുഖ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പവലിനിയനുകളും, കമേഴ്ഷ്യല്‍ സ്റ്റാളുകളും, വൈദ്യുത ദീപാലങ്കാരങ്ങളും നഗരിക്ക് മാറ്റ്കൂട്ടും.

പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ ബേക്കല്‍ എന്ന ഭൂപ്രദേശത്തെ ലോക ശ്രദ്ധയിലെത്തിച്ച കടലിനോട് ചേര്‍ന്ന് കിടക്കുന്ന ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ട ഫെസ്റ്റിവല്‍ ദിനങ്ങളില്‍ കോട്ടയുടെ പരിപാലകരായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) വൈദ്യുതാലങ്കാരങ്ങളാല്‍ ദൃശ്യവിസ്മയമാക്കും.

ബേക്കല്‍ പാര്‍ക്കിലെ വിശാലമായ പുല്‍ത്തകിടിയില്‍ സജ്ജമാക്കുന്ന കൂറ്റന്‍ സ്റ്റേജിലാണ് പ്രശസ്ത കലാസംഘങ്ങളുടെ പരിപാടികള്‍ 10 നാളുകളിലായി അരങ്ങേറുന്നത്. പാട്ടും നൃത്തവും ശബ്ദവും വെളിച്ചവും വൈവിദ്ധ്യപൂര്‍ണ്ണമായ പ്രകടനങ്ങളും കൊണ്ട് കാണികളെ ആഹ്ലാദത്തിന്റേയും, ആവേശത്തിന്റേയും കൊടുമുടിയിലെത്തിക്കുന്ന പരിപാടികളായിരിക്കും മുഖ്യ വേദിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഉപവേദികളില്‍ നാടകങ്ങളും കേരളത്തിന്റെ തനത് നാടന്‍ കലാരൂപങ്ങളും അരങ്ങേറും.

2022 ഡിസംബര്‍ 31-ന് അര്‍ദ്ധരാത്രി പുതുവര്‍ഷത്തെ വരവേറ്റ് കരിമരുന്ന് പ്രയോഗവും പ്രത്യേക പരിപാടികളും ഉണ്ടാകും. ജില്ലാ ഭരണകൂടത്തിന്റേയും വിവിധ വകുപ്പുകളുടേയും ത്രിതല പഞ്ചായത്ത് ഭരണസമിതികളുടേയും, കുടുംബശ്രീയടക്കമുള്ള സര്‍ക്കാര്‍-സര്‍ക്കാരേതര സന്നദ്ധ സംഘടനകളുടേയും നേതൃത്വം ബേക്കല്‍ ഫെസ്റ്റിനുണ്ടാകും. ഫെസ്റ്റിവലിന്റെ നടത്തിപ്പിനും വിജയത്തിനുമായി വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. മഹോത്സവത്തിന്റെ ലോഗോ 2022 ഓക്‌ടോബര്‍ 8-ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തിട്ടുണ്ട്. പ്രശസ്ത ചിത്രകാരൻ ബാരെ ഭാസ്‌കരനാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

ഭാഷകളുടേയും സംസ്‌ക്കാരങ്ങളുടേയും ജനമുന്നേറ്റത്തിന്റേയും പോരാട്ടങ്ങളുടേയും നാടായ കാസറഗോഡ് ജില്ലയില്‍ ഇദംപ്രഥമായി നടത്തുന്ന ഈ ജനകീയ സാംസ്‌ക്കാരിക കൂട്ടായ്മ ജനങ്ങളാകെ ഏറ്റെടുത്തിരിക്കുകയാണെന്നും സി എച്ച് കുഞ്ഞമ്പു എം എൽ എ പറഞ്ഞു.