റീബില്‍ഡ് കേരള; വന്യജീവി സംഘര്‍ഷ മേഖലയിലെ ഭൂമി ഏറ്റെടുക്കല്‍ ജില്ലയില്‍ പുരോഗമിക്കുന്നു

post

ജില്ലയില്‍ വന്യജീവി സംഘര്‍ഷ മേഖലയിലെ ഭൂമി ഏറ്റെടുക്കല്‍ തുടരുന്നു. റീ-ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കന്നത്. കാസര്‍കോട് റേഞ്ചിന് കീഴില്‍ ഏഴ് അപേക്ഷകളും, കാഞ്ഞങ്ങാട് റേഞ്ചിനു കീഴില്‍ 47 അപേക്ഷകളുമാണ് ഇതിനകം ലഭിച്ചത്. ഈ അപേക്ഷകള്‍ യോഗ്യരാണെന്ന് കണ്ടെത്തിയാല്‍ ഭൂമി ഏറ്റെടുക്കലിന് എട്ട് കോടിയോളം രൂപ വേണ്ടി വരും.


നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകും

കേരളത്തില്‍ വന്യ ജീവികളുടെ ആക്രമണം മനുഷ്യ ജീവിതത്തിന് ഭീഷണിയാകും വിധം വര്‍ധിച്ചു വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രശ്‌നപരിഹരാമെന്ന നിലയില്‍ സര്‍ക്കാര്‍ റീ-ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വന്യജീവി സഘര്‍ഷ മേഖലയിലെ വാസ സ്ഥലമുള്‍പ്പെടെയുള്ള ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പദ്ധതി പ്രകാരം താത്പര്യമുള്ള ജനങ്ങള്‍ക്ക് വന്യജീവി സംഘര്‍ഷമേഖലയില്‍ നിന്ന് മാറാനുള്ള സൗകര്യം സര്‍ക്കാര്‍ നല്‍കുന്നു. കാടിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി. വന്യജീവികള്‍ ജീവനും സ്വത്തിനും ഭീഷണിയായി തീരുമ്പോള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നയാളുകള്‍ക്ക് ആശ്വാസമാകുകയാണ് ഈ പദ്ധതി.

കാടിനോട് ചേര്‍ന്നതും സ്വന്തം ഉടമസ്ഥതയിലുള്ളതുമായിരിക്കണം ഇങ്ങനെ നല്‍കുന്ന ഭൂമി എന്നതാണ് സ്ഥലം ഏറ്റെടുക്കലിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡം. വനത്തോടു ചേര്‍ന്നുള്ള അഞ്ച് ഏക്കര്‍ വരെയുള്ള ഭൂമിക്ക് 15 ലക്ഷം രൂപ മതിപ്പ് വില ലഭിക്കും. 10 ഏക്കറിന് 30 ലക്ഷം, 15 ഏക്കറിന് 45 ലക്ഷം എന്നിങ്ങനെയാണ് സര്‍ക്കാര്‍ വില കണക്കാക്കിയിരിക്കുന്നത്. നിലവില്‍ ഈ ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വീട്ടിലെ പ്രായപൂര്‍ത്തിയായ അംഗങ്ങളുടെ എണ്ണമനുസരിച്ച് ഒരോ ആളിനും 15 ലക്ഷം രൂപ വീതം അധികം ലഭിക്കും.


11പേരുടെ ഭൂമി ഏറ്റെടുത്തു

നിലവില്‍ 11 ഓളം അപേക്ഷകള്‍ യോഗ്യരാണെന്ന് കണ്ടെത്തി പണം നല്‍കി കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ കാസര്‍കോട് റേഞ്ച് പരിധിയില്‍ നടന്ന യോഗത്തില്‍ കാസര്‍കോട്, അടൂര്‍, ബന്തടുക്ക വില്ലേജുകളില്‍ നിന്നുള്ള ഏഴ് അപേക്ഷകള്‍ പരിഗണിച്ച് സ്ഥലം ഏറ്റെടുക്കാനായി ഒരു കോടി രൂപ വകയിരുത്തി. കാഞ്ഞങ്ങാട് റേഞ്ചിനു കീഴിലെ ബളാല്‍ പഞ്ചായത്തില്‍ നിന്നുള്ള 30 അപേക്ഷകകള്‍ പരിഗണിച്ചു. പനത്തടിയിലെ 17 അപേക്ഷകള്‍ പരിഗണിക്കാനുണ്ട്. ഇതിനായി പനത്തടി പഞ്ചായത്തിലെ യോഗം വെള്ളിയാഴ്ച നടക്കും.

വന്യജീവികളുടെ ആക്രമണം രൂക്ഷമാകുന്ന വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഈ പദ്ധതി സഹായകമാവുമെന്നും താത്പര്യമുള്ള ആളുകള്‍ ബന്ധപ്പെട്ട റേഞ്ച് ഓഫീസില്‍ അപേക്ഷ നല്‍കണമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ബിജു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ കാസര്‍കോട് റേഞ്ച് ഓഫീസ് 8547602576, കാഞ്ഞങ്ങാട് റേഞ്ച് ഓഫീസ് 8547602600.