ട്രൈബല്‍ ബാലസഭ കുട്ടികള്‍ക്ക് ഇനി കളരിയില്‍ അങ്കം കുറിക്കും

post

കേരളത്തിന്റെ തനത് ആയോധന കലയായ കളരിയില്‍ തിളങ്ങാന്‍ ജില്ലയിലെ ട്രൈബല്‍ ബാലസഭ കുട്ടികള്‍. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ജനങ്ങളുടെ ഇടയില്‍ കളരിക്ക് പ്രചാരം ലഭിക്കാത്ത സാഹചര്യത്തിലാണ് ശാസ്ത്രീയമായി കളരി അഭ്യസിക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ അവസരമൊരുക്കുന്നത്.

ജില്ലയിലെ പട്ടികവര്‍ഗ്ഗ മേഖലയിലെ ജനങ്ങളിലേക്കും കളരിപ്പയറ്റ് എന്ന ആയോധനകലയെ സര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ ട്രൈബല്‍ കളരി അക്കാദമി ആരംഭിച്ചു.

പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതി, ജില്ലാ തനത് പരിപാടികളുടെ ഭാഗമായി ട്രൈബല്‍ ബാലസഭ കുട്ടികള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച പരിപാടിയാണ് കുടുംബശ്രീ ട്രൈബല്‍ കളരി അക്കാദമി. പരപ്പ ബ്ലോക്കിലുള്ള സി.ഡി.എസ്സുകളില്‍ നിന്നും തിരഞ്ഞെടുത്ത 20 കുട്ടികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. പുതുതലമുറയുടെ സ്വഭാവത്തെയും സാമൂഹിക ജീവിതത്തെയും ഗുണപരമായി സ്വാധീനിക്കുകയും, പുതുതലമുറ അനുഭവിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുവാനും കളരിപ്പയറ്റിലുടെ സാധിക്കും.

പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പരിശീലനം. സ്വയരക്ഷാ സ്വയം പ്രതിരോധ പരിശീലനം ഉള്‍പ്പെടുത്തിക്കൊണ്ടാകും പരിശീലനം. കൂടാതെ അഭ്യാസിയുടെ ധാര്‍മികത, സല്‍സ്വഭാവം, നീതിബോധം, ധൈര്യം, ഗുരുഭക്തി തുടങ്ങിയ ഗുണങ്ങള്‍ സമന്വയിപ്പിക്കുന്ന പരിശീലന രീതിയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പഠനത്തിനൊപ്പം കളരി പരിശീലനവും നേടുന്നതിലൂടെ മികവിന്റെ പാതയിലേക്കുള്ള പ്രായണത്തിലാണ് പട്ടികവര്‍ഗ്ഗ ഊരുകളിലെ കുട്ടികള്‍. ആഴ്ചയില്‍ 5 ദിവസം സ്‌കൂളിലും 2 ദിവസം കുടുംബശ്രീയുടെ കളരി അക്കാദമിയിലും തിരക്കിലാണ് കുട്ടികള്‍. കുടുംബശ്രീ സംരംഭമായ ആഞ്ജേനയ കളരി പരിശീലന കേന്ദ്രത്തിലാണ് ഒരു വര്‍ഷക്കാലം നീളുന്ന കളരി പരിശീലനം. പാരമ്പര്യ ഗോത്ര ചികിത്സയും കളരിയും ഒരുപോലെ കൈകാര്യം ചെയ്യുന്ന പാരമ്പര്യ വൈദ്യന്‍ മണികണ്ഠന്‍ ഗുരുക്കളാണ് കളരി പരിശീലിപ്പിക്കുന്നത്. 10 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള 12 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളുമാണ് പരിശീലനാര്‍ഥികള്‍. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും 3 മണിക്കൂറാണ് പരിശീലനം.