എലത്തൂർ മണ്ഡലത്തിലെ പൊതുമരാമത്തു പ്രവർത്തികൾ അവലോകനം ചെയ്തു

post

എലത്തൂർ നിയോജക മണ്ഡലത്തിന് കീഴിലുള്ള വിവിധ പൊതുമരാമത്തു പ്രവർത്തികളുടെ പുരോഗതികൾ അവലോകനം ചെയ്തു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിലായിരുന്നു യോഗം. റോഡ്, പാലങ്ങൾ ,കെട്ടിടങ്ങൾ തുടങ്ങിയവയുടെ പ്രവർത്തികളും പ്രവർത്തി പുരോഗതികളും യോഗം വിലയിരുത്തി.


മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. കാലതാമസം വരുത്താതെ പ്രവർത്തികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ മുൻകൈ എടുക്കണമെന്നും മേൽനോട്ടം വഹിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. പ്രവർത്തി സംബന്ധിച്ച് നിലവിലെ സ്ഥിതിഗതികൾ ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.


കോഴിക്കോട് -ബാലുശ്ശേരി റോഡ്, അംശകച്ചേരി ചെറുകുളം റോഡ്, പുതിയങ്ങാടി -ഉള്ളിയേരി കുറ്റ്യാടി ചൊവ്വ ബൈപാസ് റോഡ്, കക്കോടി-ചെലപ്രം റോഡ്, പെരുംപൊയിൽ-കണ്ണോത്ത് പാറ റോഡ് തുടങ്ങിയവയുടെ പ്രവർത്തി പുരോഗതി യോഗം ചർച്ച ചെയ്തു. ചെരട്ടക്കര പാലം, ചിറ്റടിക്കടവ് പാലം, നടുത്തുരുത്തി പാലം, കോഴിക്കോട് ബാലുശ്ശേരി റോഡിലെ കക്കോടി പാലം എന്നിവയുടെ പ്രവർത്തികളും യോഗത്തിൽ ചർച്ചയായി.


എലത്തൂർ ഐടിഐ, ചേളന്നൂർ ഗവൺമെന്റ് എൽ പി സ്കൂൾ, എൻസിസി ബോട്ട് ഹൗസ്, ചേളന്നൂർ ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ

പ്രവർത്തികളും യോഗത്തിൽ അവലോകനം ചെയ്തു. ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി.