മലബാർ ക്രാഫ്റ്റ് മേളയിൽ വർണ്ണപ്പകിട്ടേകി വൈവിധ്യമാർന്ന വസ്ത്രങ്ങൾ

post

മലബാർ ക്രാഫ്റ്റ് മേളയിൽ വർണ്ണപ്പകിട്ടുമായി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വ്യത്യസ്തതയാർന്ന വസ്ത്രങ്ങൾ. സാരികൾ, ചുരിദാറുകൾ, ടോപ്പുകൾ, ​ഗൗണുകൾ തുടങ്ങി വസ്ത്ര വെെവിധ്യങ്ങളുടെ ശേഖരം തന്നെയാണ് മേളയിലെത്തുന്നവരെ കാത്തിരിക്കുന്നത്.

കേരളത്തിന്റെ തനത് വസ്ത്രങ്ങൾക്ക് പുറമേ കർണ്ണാടക, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങി രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ മേളയിലെത്തുന്നവരുടെ ശ്രദ്ധയാകർഷിക്കുകയാണ്.

പ്രായഭേദമന്യേ എല്ലാവർക്കും അനുയോജ്യമായ വസ്ത്രങ്ങളും ഇഷ്ടപ്പെട്ട നിറങ്ങളിലുള്ള വസ്ത്രങ്ങളും മേളയിലുണ്ട്. പരമ്പരാ​ഗത വസ്ത്രങ്ങൾക്കൊണ്ട് സമ്പന്നമാണ് രാജസ്ഥാനിൽ നിന്നെത്തിയവരുടെ സ്റ്റാളുകൾ. പല ഡിസെെനുകളിലുള്ള വസ്ത്രങ്ങളുണ്ടിവിടെ. കുട്ടികൾക്കുള്ള വസ്ത്രങ്ങളാണ് കുടുതലും. ഏറ്റവും കൂടുതൽ സ്റ്റാളുകളുള്ളത് ഉത്തർപ്രദേശിനാണ്. മധ്യപ്രദേശിൽ നിന്നുള്ള റുഖിയ വസ്ത്രം ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നതാണ്. ക്രാഫ്റ്റ് വർക്കുകൾ കൂടുതലുള്ള വസ്ത്രമെന്നതാണ് ഇതിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

"ഞങ്ങളുടെ നാടിന്റെ സംസ്ക്കാരം മറു നാട്ടുകാരെ പ്രത്യേകിച്ച് മലയാളികളെ അറിയിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മേളയിലേക്ക് വന്നതെ"ന്ന് പഞ്ചാബിൽ നിന്നുള്ള ഹർഷ് പ്രീത് സിങ് പറഞ്ഞു. പുൽക്കാരി സ്യൂട്ട്, അനാർക്കലി ​ഗൗൺ, പൂർണ്ണമായും കെെകാണ്ട് നിർമ്മിച്ച ദുപ്പട്ട എന്നിവയാണ് പഞ്ചാബിൽ നിന്നുള്ള പ്രധാനപ്പെട്ട വസ്ത്രങ്ങൾ.

തമിഴ്നാട്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി, ഉത്തരാഖണ്ഡ്, ഡൽഹി, ​ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വസ്ത്രങ്ങളുമായി ക്രാഫ്റ്റ് മേളയിലെത്തിയത്. വസ്ത്ര നിർമ്മാണത്തിന് ഉപയോ​ഗിച്ചിരിക്കുന്ന തുണിയും അതിലെ ക്രാഫ്റ്റ് വർക്കുകളുമനുസരിച്ചാണ് ഓരോ വസ്ത്രത്തിന്റെയും വില. ഇരുപതിന് മുകളിൽ സ്റ്റാളുകളാണ് വസ്ത്രത്തിന്റേത് മാത്രമായി മേളയിലുള്ളത്.

കേരളത്തിൽ നിന്നുള്ള കെെത്തറി വസ്ത്രങ്ങളുടെ സ്റ്റാളുകളുമുണ്ട് മേളയിൽ. കെെത്തറി, കോട്ടൺ സാരികൾ, ഷർട്ടുകൾ, ബെഡ്ഷീറ്റ് എന്നിവയും ഇവിടെ ലഭ്യമാണ്. കോഴിക്കോട് സ്വപ്നനഗരിയിൽ വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേള ഒക്ടോബർ 16 വരെ തുടരും.