ഭൂമിയുടെ അതിര്‍ത്തി നിര്‍ണയത്തിന് ഡിജിറ്റല്‍ റീസര്‍വേ

post

സര്‍വേസഭകള്‍ ഒക്ടോബര്‍ മുതല്‍ 12 മുതല്‍

ഉപഗ്രഹ സഹായത്തോടെയുള്ള ഭൂമിയുടെ ഡിജിറ്റല്‍ റീസര്‍വേക്ക് തുടക്കമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമായി തിരഞ്ഞെടുത്ത 200 വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വേ നടത്തുന്നത്. ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ 18 വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ നടക്കുന്നത്. ഇതിന് മുന്നോടിയായി ഒക്ടോബര്‍ ആറിന് സര്‍വേ നടക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വാര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേരും.

ഗ്രാമസഭകള്‍ മാതൃകയില്‍ ഒക്ടോബര്‍ 12 മുതല്‍ 26വരെ സര്‍വേ സഭകളും ചേരും. കോര്‍സ്(കണ്ടിന്യുവസ്ലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്‍) സംവിധാനമാണ് സര്‍വേക്കായി ഉപയോഗിക്കുന്നത്. റിയല്‍ ടൈം കൈന്‍മാറ്റിക് (ആര്‍.ടി.കെ), ഡ്രോണ്‍, ഇ.ടി.എസ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഭൂമിയുടെ പ്രത്യേകതയ്ക്കനുസരിച്ച് സര്‍വേക്കായി ഉപയോഗിക്കും.

ജില്ലയിലെ 20 ശതമാനം ഭൂമിയില്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ആകാശ കാഴ്ചയിലൂടെ ലഭ്യമാകുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്. മുട്ടത്തൊടി, ചെങ്കള, കാസര്‍കോട്, അടുക്കത്തുവയല്‍, ബൊംബ്രാണ, ആരിക്കാടി, ഉജാര്‍-ഉള്‍വാര്‍ എന്നീ വില്ലേജുകളിലെ ഡ്രോണ്‍ സര്‍വേ നേരത്തെ തന്നെ നടത്തിയിട്ടുണ്ട്. മറ്റു വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേ ഉടന്‍ പൂര്‍ത്തിയാകും.


ഭൂമിയുടെ അളവിന് കോര്‍സ്

60 ശതമാനം ഭൂമി കണ്ടിന്യുവസ്സി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷനുകള്‍ (കോര്‍സ്) സംവിധാനത്തിന്റെ സഹായത്തിലാണ് നടത്തുന്നത്. ഉപഗ്രഹ സഹായത്തോടെ ഭൂമിയുടെ അളവുകള്‍ തിട്ടപ്പെടുത്തുന്ന സംവിധാനത്തിനാണ് കോര്‍സ് എന്നു പറയുന്നത്. കോര്‍സ് സ്റ്റേഷനുകളില്‍ നിന്നും തുടര്‍ച്ചയായി ലഭിക്കുന്ന സിഗ്നലുകളുടെ സഹായത്താല്‍ ആര്‍.ടി.കെ (റിയല്‍ടൈം കിനിമാറ്റിക്) എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂരിഭാഗം ഭൂപ്രദേശവും ഓണ്‍ലൈന്‍ രീതിയില്‍ സര്‍വ്വേ ചെയ്യുന്നത്. ജില്ലയില്‍ ബേക്കല്‍, ദേലംപാടി, തലപ്പാടി എന്നിവിടങ്ങളില്‍ കോര്‍സ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഡ്രോണ്‍, കോര്‍സ് രീതികള്‍ വഴി തിട്ടപ്പെടുത്താന്‍ സാധിക്കാത്ത മേഖലകളില്‍ അത്യാധുനിക സര്‍വ്വേ ഉപകണമായ റോബോട്ടിക് ഇ.ടി.എസ് മെഷീനുകളുടെ സഹായത്തോടെ ഡിജിറ്റല്‍ സര്‍വേ നടത്തി തിട്ടപ്പെടുത്തും.

പൊതുജനങ്ങളുടെ പിന്തുണ വേണം

സര്‍വേക്കായി പഴയ ഭൂമി റിക്കാര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്ത് എന്റെ ഭൂമി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന ജോലികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. സര്‍വേക്കായുള്ള ഉപകരണങ്ങള്‍ ഈ മാസം ജില്ലയിലെത്തും. സര്‍വേക്കായി നിലവില്‍ ജില്ലയിലുള്ള ജിവനക്കാര്‍ പരിമിതമായതിനാല്‍ കരാര്‍ അടിസ്ഥാനത്തില്‍ സര്‍വേയര്‍മാരെയും ഹെല്‍പ്പര്‍മാരെയും നിയമിക്കും. ഇവര്‍ക്കുള്ള എഴുത്തു പരീക്ഷ പൂര്‍ത്തിയായി.

ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ മാത്രമെ സര്‍വേ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു. അതിനായി ഐഇസി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തു വരുന്നു. വീടുകളില്‍ നേരിട്ടെത്തിയും പോസ്റ്റര്‍ തുടങ്ങിയ മാര്‍ഗത്തിലൂടെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പ്രചരണം നടത്തും.

കൃത്യം...സുതാര്യം

ഡിജിറ്റല്‍ ഭൂസര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിസംബന്ധമായ വിവരങ്ങള്‍ക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പു വരുന്നു. റെലിസ് (റവന്യു ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം), പേള്‍ (പാക്കേജ് ഫോര്‍ ഇഫക്ടീവ് അഡ്മിനിസ്ട്രേഷന്‍ ഓഫ് രജിസ്ട്രേഷന്‍ ലോസ്), ഇ-മാപ്സ് (ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷന്‍ പാക്കേജ് ഫോര്‍ സര്‍വേയിംഗ്) എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷന്‍, സര്‍വ്വേ എന്നീ സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാകും. ഭൂമി സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, രജിസ്ട്രേഷന്‍, സര്‍വ്വേ വകുപ്പുകളുടെ സേവനം എന്നിവ ഒറ്റ പോര്‍ട്ടല്‍ വഴി സുതാര്യമായി ലഭ്യമാക്കും.

ഭൂമി സംബന്ധിച്ച എല്ലാ പുതിയ വിവരങ്ങളും എളുപ്പത്തില്‍ ലഭ്യമാകുന്നു. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാകാനും സാധിക്കും. പൊതുജനങ്ങള്‍ക്ക് ഒരു ആവശ്യത്തിനായി പല ഓഫീസുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും. അപേക്ഷകള്‍ ഓണ്‍ലൈനായി കൊടുക്കുവാനും ഓണ്‍ലൈനായി പരിഹരിക്കപ്പെടാനും സാധിക്കും. വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാക്കാനും ഡോക്യുമെന്റേഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ നടത്താനും സാധിക്കും.