വികസന പാതയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് -മന്ത്രി കെ കെ ശൈലജ

post

കോഴിക്കോട്:  കോഴിക്കോട് മെഡിക്കല്‍ കോളേജ്  വികസന പാതയില്‍ വലിയ മുന്നേറ്റം നടത്തി  വരികയാണെന്ന്  ആരോഗ്യ സാമൂഹ്യനീതി  മന്ത്രി കെ കെ ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജിലെ പമ്പ് ഹൗസ്, ആര്‍ദ്രം പദ്ധതി ഒ പി ടിക്കറ്റ് കൗണ്ടറുകള്‍, 16 സ്ലൈസ് സി ടി സ്‌കാനര്‍,  യു എസ് ജി സ്‌കാനര്‍, ഓര്‍ത്തോ ഐ സി യു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മലിനജലശേഖരണ സംവിധാനത്തിന്റെ  പ്രവര്‍ത്തനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍   ദ്വിതീയ  തലത്തിലുള്ള ആശുപത്രികളും ത്രിതീയ തലത്തിലുള്ള മെഡിക്കല്‍ കോളേജുകളും അത്യാധുനികമാക്കി മാറ്റുന്നതിന്  കോടിക്കണക്കിനു രൂപയുടെ വികസനം കൊണ്ടുവരാന്‍ കഴിഞ്ഞതായി  മന്ത്രി പറഞ്ഞു.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍  അഞ്ച് മെഡിക്കല്‍ കോളേജുകള്‍ മികവിന്റെ  കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.   ആരോഗ്യമേഖലയില്‍ അടിസ്ഥാനപരമായ  മാറ്റങ്ങളാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിന്   മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി കിഫ്ബിയിലുള്‍പ്പെടുത്തി പരിശോധന നടത്തി വരികയാണ്. എന്നാല്‍ ഇതിനു ഒരു പടി  മുന്‍പ് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മാതൃഭൂമി ഒരു മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവന്നിട്ടുണ്ടെന്ന കാര്യം ഏറെ സന്തോഷം നല്‍കുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആരോഗ്യ വകുപ്പിന്റെ  പ്രധാന  പദ്ധതികളിലൊന്നാണ് ആര്‍ദ്രം മിഷന്‍. സര്‍ക്കാര്‍ ആശുപത്രികളെ രോഗി സൗഹൃദ ആശുപത്രികളാക്കുന്നതിനോടൊപ്പം അത്യാധുനികമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൂന്നു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്കും ബി പി എല്‍ വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യചികിത്സ  ലഭ്യമാണ്. പിഎച്ച്‌സിഇ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ളിടങ്ങളില്‍ ആര്‍ദ്രം പദ്ധതിയുടെ സേവനം ലഭ്യവുമാണ്. പിഎച്ച്‌സികളെ കുടുംബാരോഗ്യകേന്ദ്ര മാക്കി മാറ്റിയപ്പോള്‍ സ്വപ്നതുല്യമായ മാറ്റമാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു. മനോഹരമായ കെട്ടിടങ്ങളും നല്ല വൃത്തിയുള്ള അന്തരീക്ഷവും വിവിധ ക്ലിനിക്കുകളും രോഗികള്‍ക്ക് ഏറെ സഹായ പ്രദമാണ്. ആദ്യവര്‍ഷം 13 പി എച്ച് സി കളാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയത്. എന്നാല്‍ രണ്ടാംഘട്ടം 37 പി എച്ച് സികള്‍ കുടുംബാരോഗ്യ കേന്ദ്രമായി മാറാനുള്ള പ്രയത്‌നത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മാതൃ ശിശു സംരക്ഷണ കേന്ദ്രം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ചെസ്റ്റ് ആശുപത്രി എന്നിവിടങ്ങളിലെ ഒ പി ടിക്കറ്റ് കൗണ്ടറുകള്‍, എം പി വീരേന്ദ്രകുമാര്‍ എം പി യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും 1.65 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഓര്‍ത്തോ ഐ സി യു, 54 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍, 2.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 16 സ്ലൈസ് സി ടി സ്‌കാനര്‍, എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.