ജില്ലയിലെ ആദ്യ മൊബൈല്‍ ക്രഷ് അരൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

post

ആലപ്പുഴ: ജില്ലയിലെ ആദ്യത്തെ മൊബൈല്‍ ക്രഷ് അരൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ ഉദ്ഘാടനം ചെയ്തു. അതിഥി സംസ്ഥാന തൊഴിലാളികളുടെ അടക്കം കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപൂര്‍ണ്ണവും സുരക്ഷിതവുമായ പരിചരണം ലഭ്യമാക്കാനാണ് മൊബൈല്‍ ക്രഷ് ആരംഭിച്ചതെന്നും ഇത്തരത്തിലൊരു സ്ഥാപനം ജില്ലയില്‍ ആദ്യമായി ആരംഭിച്ചത് അരൂര്‍ പഞ്ചായത്തിലാണെന്നത് സന്തോഷമുളവാക്കുന്ന കാര്യമാണെന്നും പ്രസിഡന്റ് പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി രൂപീകരിച്ച വനിതാശിശു വികസനവകുപ്പ് കുട്ടികളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് മൊബൈല്‍ ക്രഷ്. അതിഥി സംസ്ഥാന തൊഴിലാളികളുള്‍പ്പെടെയുള്ളവരുടെ മൂന്ന് മുതല്‍  ആറ് മാസം വരെ പ്രായമുള്ള കുട്ടികളുടെ പരിചരണ സംരക്ഷണ കേന്ദ്രങ്ങളായാണ് മൊബൈല്‍ ക്രഷുകള്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ പ്രവര്‍ത്തിക്കുന്ന ക്രഷുകളിലേക്ക് പ്രവര്‍ത്തകര്‍ കുട്ടികളെ വാഹനത്തില്‍ കൊണ്ട് പോകുകയും സുരക്ഷിതമായി തിരികെ വീട്ടിലെത്തിക്കുകയും ചെയ്യുന്നു.

രാവിലെ ഏഴ് മണി മുതല്‍ 12.30 വരെയും, 12.30 മുതല്‍ വൈകിട്ട് ഏഴ് വരെയും നാല് ഷിഫ്റ്റുകളായി നാല് ക്രഷ് വര്‍ക്കര്‍മാരെയാണ് നിയമിച്ചിട്ടുള്ളത്. കുഞ്ഞുങ്ങള്‍ക്ക് ക്രഷില്‍ നിന്ന് പോഷകാഹാരവും മറ്റ് ശിശുപരിചരണസൗകര്യങ്ങളും ലഭ്യമാകും. കുട്ടികള്‍ക്കുള്ള പോഷകാഹാരം ക്രഷ് വര്‍ക്കര്‍മാരുടെ ഓണറേറിയം,പാചകസാമഗ്രികള്‍, കുഞ്ഞുങ്ങളുടെ പരിചരണത്തിനാവശ്യമായ സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ ഇക്കൊല്ലത്തെ നടത്തിപ്പിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ഓരോ മൊബൈല്‍ ക്രഷാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്.