കൊല്ലത്ത് പുനര്‍ഗേഹം പദ്ധതിയില്‍ പുതിയ ഫ്‌ളാറ്റ് സമുച്ചയം; നീലിമയില്‍ അന്തിയുറങ്ങുക 114 കുടുംബങ്ങള്‍

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി പള്ളിത്തോട്ടത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി പുനര്‍നിര്‍മ്മിച്ച ക്യു .എസ്. എസ് ‘നീലിമ’ ഫ്‌ളാറ്റ് സമുച്ചയത്തില്‍ അന്തിയുറങ്ങുക 114 കുടുംബങ്ങള്‍. 13.51 കോടി രൂപ ചിലവഴിച്ചാണ് ഫ്‌ളാറ്റ് സമുച്ചയം പൂര്‍ത്തിയാക്കിയത്. ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂടുതല്‍ സുരക്ഷിതമായ മത്സ്യബന്ധനത്തിനാണ് തൊഴിലാളികള്‍ തയ്യാറാകേണ്ടത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന്റെ ആവശ്യകതയ്ക്കനുസൃതമായാണ് 10 പുതിയ മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ പുതിയ സാങ്കേതിക വിദ്യകള്‍ പഠിക്കാനും തയ്യാറാകണം. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇതുവഴി വരുമാന വര്‍ധനയും സാധ്യമാക്കാനാകും.വള്ളം, വല, മത്സ്യബന്ധന യാനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് പരിഗണനയിലാണ്. മണ്ണെണ്ണ നിരക്ക് കുടുന്നതിനാല്‍ ഡീസല്‍/പെട്രോള്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് ചിലവ് നിയന്ത്രിക്കാനാകും എന്നും മന്ത്രി പറഞ്ഞു.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി. തീരദേശ നിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ മുഖ്യമന്ത്രി മുതല്‍ വകുപ്പ് ഉദ്യോഗസ്ഥരും തീരദേശനിവാസികളും നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതഭവനം ഉറപ്പാക്കിയതായും മറ്റു ജില്ലകളിലും സമാനപ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ താക്കോലുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. നിര്‍മ്മാണം നിര്‍വഹിച്ച കരാറുകാരെ ആദരിച്ചു .രാജ്യത്ത് തീരദേശവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കി നടപ്പാക്കുന്ന ആദ്യത്തെ പുനരധിവാസ പദ്ധതിയാണ് പുനർഗേഹം. പൊന്നാനി (128), ബീമാപള്ളി (20), കാരോട് (128) എന്നിവിടങ്ങളിലായി 276 യൂണിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി പൂര്ത്തീകരിച്ച് ഇതിനകം ഗുണഭോക്താക്കള്ക്ക് കൈമാറിയത്.