ലോക പേവിഷബാധ ദിനം: 37 ആരോഗ്യ കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് ലഭ്യമാകും

post

ലോക പേവിഷബാധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ബോധവത്ക്കരണ സെമിനാറില്‍ മഞ്ചേശ്വരം താലൂക് ആശുപത്രി അസിസ്റ്റന്റ് സര്‍ജന്‍ ഡോ.അനു എലിസബത്ത്, കൊന്നക്കാട് വെറ്റിനറി ആശുപത്രി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ആസിഫ്.എം.ഹൈദര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പരിപാടിയുടെ ഭാഗമായി നടത്തിയ ജില്ലാതല പ്രശ്‌നോത്തരി മത്സരത്തിന് വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്.സി.ഫിലിപ്പ് നേതൃത്വം നല്‍കി. മത്സരത്തില്‍ വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വൈഗ.ആര്‍.നാഥ്, ജി.എച്ച്.എസ്.എസ് ബളാലിലെ എ.അശ്വതി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.


37 ആരോഗ്യ കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് ലഭ്യമാകും


ഏകാരോഗ്യം : മരണങ്ങള്‍ ഒഴിവാക്കാം എന്നതാണ് ഈ വര്‍ഷത്തെ പേവിഷബാധ ദിന സന്ദേശം. ഈ സന്ദേശം മുന്‍നിര്‍ത്തി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവത്ക്കരണ പരിപാടികള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

പേ വിഷബാധക്കെതിരായുള്ള വാക്സിന്‍ കണ്ടുപിടിച്ച ലൂയി പാസ്റ്ററുടെ ചരമദിനമായ സെപ്തംബര്‍ 28 ആണ് എല്ലാ വര്‍ഷവും ലോക പേവിഷബാധ ദിനമായി ആചരിക്കുന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കുന്ന പേവിഷബാധ പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നു പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് പേവിഷബാധ ദിനാചരണം നടത്തുന്നത്. ജില്ലയിലെ ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 37 സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ പേവിഷബാധക്കെതിരായുള്ള കുത്തിവെപ്പും കാഞ്ഞങ്ങാട് ജില്ലാശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ആന്റി റാബീസ് സിറവും ( എ ആര്‍ എസ്) ലഭ്യമാണ്.


മൃഗങ്ങളുടെ കടിയേറ്റാല്‍

*കടിയേറ്റ ഭാഗം സോപ്പുപയോഗിച്ചു ഒഴുകുന്ന ശുദ്ധജലത്തില്‍ 15 മിനിറ്റ് സമയം കഴുകുക

*പേവിഷബാധ ഉണ്ടായാല്‍ അത് ഭേദമാക്കുന്നതിനുള്ള മരുന്നുകള്‍ ഒന്നും തന്നെ ലഭ്യമല്ല. അതിനാല്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് യഥാസമയം പേവിഷ ബാധക്കെതിരായ പ്രതിരോധ കുത്തിവയ്‌പ്പെടുക്കുക

*അപരിചിത മൃഗങ്ങള്‍ മനുഷ്യരെ കടിക്കുകയോ, മാന്തുകയോ,ശരീരത്തിലെ മുറിവുകളില്‍ അവയുടെ ഉമിനീര് പുരളുകയോ ചെയ്താല്‍ പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധകുത്തിവയ്പ്പ് ഉടന്‍ തന്നെ എടുക്കുക.