നിര്‍മാണ രംഗത്ത് കാലാനുസൃത മാറ്റം വരുത്താന്‍ സര്‍ക്കാര്‍

post

റോഡ് നിര്‍മാണത്തില്‍ സംസ്ഥാനത്ത് കാലാനുസൃത മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി-സദാനന്ദപുരം റോഡിന്റെ നവീകരണ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മൂന്നിരിട്ടി തുക മുടക്കിയാണ് ആധുനിക രീതിയിലുള്ള റോഡുകളുടെ നിര്‍മിതി. മന്ത്രിയുടെ ഓഫീസ് നേരിട്ട് പുരോഗതി നേരിട്ട് വിലയിരുത്തുന്ന രീതിയാണ് അവലംബിക്കുന്നത്.

എല്ലാ റോഡുകളും മികവുറ്റതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും ഇതര വെല്ലുവിളികളും മറികടന്നുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഡ്രെയിനേജ് സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയാണ്. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കണെമെന്ന നിര്‍ബന്ധമുണ്ട്. ഇതിന് വിഘാതമാകുന്ന കരാറുകാരേയും ഉദ്യോഗസ്ഥരേയും തിരുത്തി നേരെയാക്കും. നൂതന പദ്ധതികള്‍ക്ക് ധനകാര്യ വകുപ്പ് നല്‍കുന്ന പിന്തുണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത വികസനം 2025ല്‍ പൂര്‍ത്തിയാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാലം നിലനില്‍ക്കുന്ന ഈടുറ്റ റോഡുകളാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് നിര്‍മിക്കുന്നതെന്ന് അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. പുതുപ്രവര്‍ത്തന രീതികളാണ് പൊതുമരാമത്ത്-വിനോദസഞ്ചാര മേഖലയില്‍ കാണാനാകുന്നത്. കേന്ദ്രസഹായം പരിമിതപ്പെട്ടെങ്കിലും വികസനകാര്യത്തില്‍ സംസ്ഥാനം മുന്നോട്ട് തന്നെ പോകും. കൊട്ടാരക്കരയില്‍ 29 കോടി രൂപയുടെ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു, വൈസ് ചെയര്‍പേഴ്‌സന്‍ അനിത ഗോപകുമാര്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

pwd