റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള ജില്ലയിലെ റോഡുകളുടെ പരിശോധന തുടങ്ങി

post

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള ജില്ലയിലെ റോഡുകളുടെ പരിശോധന തുടങ്ങി. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ നീലേശ്വരം, കാഞ്ഞങ്ങാട്, വെസ്റ്റ് എളേരി സെക്ഷനുകളുടെ പരിധിയിലുള്ള റോഡുകളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. അറ്റകുറ്റപ്പണികള്‍ ആവശ്യമായ റോഡുകള്‍, നിലവില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലായിരുന്നു പരിശോധന. ഓരോ പ്രവൃത്തിയുടെയും മെഷര്‍മെന്റ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കി. സര്‍വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയരക്ടറും ഗവ. ജോയിന്റ് സെക്രട്ടറിയുമായ എസ്.സാംബശിവ റാവുവിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘമാണ് പരിശോധനക്കെത്തിയത്.

രാവിലെ ഹൊസ്ദുര്‍ഗ് താലൂക്കിലെ ചന്തേര-തൃക്കരിപ്പൂര്‍-ഒളവറ റോഡ്, തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ ബൈപാസ്, മാവിലാക്കടപ്പുറം വലിയ പറമ്പ് ബ്രിഡ്ജ് സൈഡ് റോഡ്, ചെറുവത്തൂര്‍-തുരുത്തി, ഒളവറ ഉടുമ്പുന്തല, ഹൊസ്ദുര്‍ഗ്-നീലേശ്വരം-മടിക്കൈ, തൃക്കരിപ്പൂര്‍ - വെള്ളാപ്പ്-ആയിറ്റി എന്നീ റോഡുകളില്‍ പരിശോധന ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. പൊതുമരാമത്ത് മന്ത്രിയുടെ പ്രതിനിധി, കാസര്‍കോട് പിഡബ്ല്യുഡി റോഡ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ.പി.വിനോദ് കുമാര്‍, റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ടി.പ്രകാശന്‍, മെയിന്റനന്‍സ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ സുനില്‍ കൊയിലേരിയന്‍, എഇമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ റോഡുകളുടെ പരിശോധന ശനിയാഴ്ച നടക്കും.