പൊതുസ്ഥലങ്ങളിൽ ജൈവ സംരക്ഷണത്തിന് പരപ്പബ്ലോക്ക്

വനവൽക്കര ണവും ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ട് പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ പൊതു സ്ഥലങ്ങളില്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. പ്രദേശത്തിന്റെ ഹരിതാഭ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി പരിസ്ഥിതിക്കും ഗുണകരമായി മാറും. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളില്‍ അതാത് പ്രദേശത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മരങ്ങളാണ് നടുന്നത്. പൊതുസ്ഥലങ്ങള്‍, പുഴയോരങ്ങള്‍, പൊതു കാവുകള്‍ എന്നിവിടങ്ങളിലാണ് വൃക്ഷ തൈകള്‍ നടുക.
ആദ്യഘട്ടത്തില്‍ 2000 മരങ്ങള്‍ നടാനാണ് ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് 8.64 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. മൂന്നു വര്‍ഷം വരെ പൊതു സ്ഥലങ്ങളിലെ വൃക്ഷ തൈകളുടെ പരിപാലന ചുമതല തൊഴിലുറപ്പ് പദ്ധതിക്കാണ്. കാവുകളിലും പരിസരങ്ങളിലുമുള്ള തൈകളുടെ പരിപാലന ചുമതല കാവ് സംരക്ഷണ കമ്മിറ്റികള്‍ക്കാണ്. തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്നതോടെ ഗ്രാമീണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഭാവിയില്‍ പ്രമുഖ വ്യക്തികള്‍, സ്‌കൂളുകള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍, കര്‍ഷകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മരം വച്ചുപിടിപ്പിക്കും. ഇങ്ങനെ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
ചൊവ്വാഴ്ച (സെപ്റ്റംബര്‍ 20) രാവിലെ 10.30ന് കോടോം-ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ കോളിക്കാല്‍ ഭഗവതി എണ്ണപ്പാറ കാവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി തൈ നട്ട് പദ്ധതിക്ക് തുടക്കം കുറിക്കും.