കാട്ടാനകളെ തുരത്താന്‍ പ്രത്യേക ദൗത്യ സംഘം എത്തി

post


കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്താന്‍ പ്രത്യേക ദൗത്യസംഘമെത്തി. കണ്ണൂര്‍ ഡിവിഷന് കീഴിലുള്ള സംഘമാണ് വ്യാഴാഴ്ച ഉച്ചയോടെ എത്തിയത്. വനം വകുപ്പിന്റെ കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മേല്‍നോട്ടത്തിലായിരിക്കും ദൗത്യസേനയുടെ പ്രവര്‍ത്തനം. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍ വിജയനാഥ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം ജിതിന്‍, എന്‍എംആര്‍ ജീവനക്കാരായ അനൂപ്, മെല്‍ജോ, രാജേന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ക്ക് പുറമെ കാസര്‍കോട് ഫ്‌ളൈയിങ് സ്‌ക്വാഡ്, ഡിവിഷന്‍ ജീവനക്കാര്‍, കണ്ണൂര്‍, കാസര്‍കോട് ആര്‍.ആര്‍. ടി. ജീവനക്കാര്‍എന്നിവരെ കൂടി ഉള്‍പ്പെടുത്തി വിപുലമായ ദൗത്യസേനയാണ് ഒരുക്കുക.

കാട്ടാനശല്യത്തില്‍ ജനജീവിതം ദുസഹമായതോടെ സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ വനംവകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസിനെ കണ്ടു ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണു പ്രത്യേകസേന രൂപീകരിക്കാന്‍ തീരുമാനമായത്.

ദൗത്യസേനാംഗങ്ങളോട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പ്രദേശത്തെ സാഹചര്യം വിശദീകരിച്ചു. ഡി.എഫ്.ഒ പി.ബിജു, സാമൂഹ്യവനവത്കരണ വിഭാഗം ഡി.എഫ്.ഒ പി.ധനേഷ്‌കുമാര്‍, കാസര്‍കോട് ഫോറസ്റ്റ് റേഞ്ചര്‍ ടി.ജി.സോളമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കാസര്‍കോട് റേഞ്ചിനു കീഴില്‍ മുളിയാര്‍, ദേലംപാടി, ബേഡകം, കുറ്റിക്കോല്‍, കാറഡുക്ക പഞ്ചായത്തുകളില്‍ കാട്ടാനകള്‍ കൃഷി വ്യാപകമായി നശിപ്പിക്കുകയും, വാഹനങ്ങള്‍, വീടുകള്‍ വൈദ്യുതി തൂണുകള്‍ എന്നിവ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. ജനജീവിതത്തിന് തന്നെ ഭീഷണിയായി 12 ഓളം കാട്ടാനക്കൂട്ടമാണ് ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടുള്ളത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ സോളര്‍ തൂക്കുവേലി നിര്‍മാണവും ആനകളെ കാട്ടിലേക്ക് കയറ്റി വിടാത്തതു മൂലം നിര്‍ത്തി വച്ചിരിക്കുകയാണ്.